മദ്യനയ അഴിമതി കേസ്; കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരും, ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പ്പര്യ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്

Update: 2024-04-04 09:56 GMT
Advertising

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പ്പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്‌രിവാളിന്റെ തീരുമാനമാണ്. വ്യക്തിപരമായ താത്പര്യങ്ങള്‍ ദേശീയ താത്പര്യത്തിന് കീഴിലായിരിക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഹിന്ദു സേന പ്രസിഡന്റായ വിഷ്ണു ഗുപ്തയാണ് അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹരജിക്കാരനായ വിഷ്ണു ഗുപ്ത ഹരജി പിന്‍വലിക്കുകയും ആവശ്യവുമായി ലെഫ്റ്റനന്റ് ഗവര്‍ണറെ സമീപിക്കും എന്നും വ്യക്തമാക്കി.

എ.എപി എംഎല്‍എമാര്‍ ചൊവ്വാഴ് തലസ്ഥാനത്ത് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി അധികാരം ഒഴിയാതെ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണമെന്ന് പറയുകയും ചെയ്തു. എ.എ.പി മന്ത്രി സൗരഭ് ഭരദ്വാജ് ദേശീയ  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പമാണെന്നും അദ്ദേഹം ഒരു കാരണവശാലും രാജിവെക്കരുതെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ സുനിതയോട്  പറഞ്ഞു. അതിനിടെ തീഹാര്‍ ജയിലില്‍ നിന്നുള്ള കെജ്‌രിവാളിന്റെ സന്ദേശം  സുനിത  പുറത്തുവിട്ടു. ജനങ്ങള്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് ഉടന്‍ പരിഹരിക്കണമെന്ന് എം.എല്‍.എമാര്‍ക്ക് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി.

പാര്‍ട്ടി എം.എല്‍.എമാര്‍ രാജിവെക്കാന്‍ തയ്യാറാല്ല, അതിനാല്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ ജയിലില്‍ നിന്ന് നയിക്കുമെന്ന്  സൗരഭ് ഭരദ്വാജ് പറഞ്ഞു.

'ഞങ്ങള്‍ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് അവര്‍ കരുതുന്നു. അതിന് വേണ്ടി അവര്‍ ആകാംശയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ അത് നടക്കില്ല. കാര്യങ്ങള്‍ പഴയത് പോലെ തന്നെ തുടരും. സൗരഭ് വ്യക്തമാക്കി.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 15 വരെ കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും. അതിനിടെ ഇന്നലെ തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ എ.എ.പി എം.പി സഞ്ജയ് സിങ് ഡല്‍ഹിയിലെ ഹനുമാന്‍ മന്ദിറിലും, രാജ്ഘട്ടിലും സന്ദര്‍ശനം നടത്തി. ജയിലില്‍ ഉള്ള നേതാക്കള്‍ ഉടന്‍ പുറത്തു വന്ന് പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം ഇ ഡി അറസ്റ്റും കസ്റ്റഡിക്കും എതിരായ കെജ്‌രിവാളിന്റെ ഹരജിയില്‍ ഡല്‍ഹി ഹൈകോടതി ഇന്ന് ഉത്തരവ് പറയും.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News