യോഗിയുടെ കാലത്ത് യുപിയിൽ ബലാത്സംഗക്കേസുകൾ പകുതിയായി കുറഞ്ഞു: അമിത്ഷാ

മാഫിയ തട്ടിയെടുത്ത 2000 കോടിയുടെ പൊതുഭൂമി ബിജെപി സർക്കാർ തിരിച്ചുപിടിച്ചെന്നും പാവങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയെന്നും അമിത്ഷാ അവകാശപ്പെട്ടു

Update: 2022-02-25 16:31 GMT
Advertising

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ കഴിഞ്ഞ അഞ്ചു വർഷം ഉത്തർപ്രദേശിൽ ബലാത്സംഗക്കേസുകൾ പകുതിയായി കുറഞ്ഞെന്ന്‌ ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ. രാംപൂർ ഖാസ് മേഖലിയിലെ പ്രതാപ്ഗറിൽ നടത്തിയ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുണ്ടായിരുന്ന മാഫിയ ഭരണം ഇല്ലാതാക്കിയെന്നും ആക്രമണങ്ങൾ കുറച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

'കൂട്ടം ചേർന്നുള്ള കവർച്ചകൾ 72 ശതമാനവും കൊള്ള 62 ശതമാനവും കൊലപാതകം 31 ശതമാനവും കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ 29 ശതമാനവും ബലാത്സംഗം 50 ശതമാനവും കുറവു വരുത്താൻ സംസ്ഥാനത്തെ ബിജെപി സർക്കാറിനായി' അമിത് ഷാ പറഞ്ഞു.

മുമ്പുണ്ടായിരുന്ന ബിഎസ്പി, എസ്പി സർക്കാറുകൾ കുറ്റവാളികളെ വളർത്തിയപ്പോൾ ബിജെപി അവരെ ജയിലിലടച്ചെന്നും അത് തുടരാൻ പാർട്ടിക്ക് വോട്ടു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എസ്പിയുടെ അതീഖ് അഹമ്മദ്, അസം ഖാൻ എന്നിവരെയും ബിഎസ്പിയുടെ മുഖ്താർ അൻസാരിയെയും ജയിലിലടച്ചതും അമിത് ഷാ ചൂണ്ടിക്കാട്ടി. ബിജെപി ജയിച്ചില്ലെങ്കിൽ ഇവർ നിങ്ങളെ ഉപദ്രവിക്കാൻ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. മാഫിയ തട്ടിയെടുത്ത 2000 കോടിയുടെ പൊതുഭൂമി ബിജെപി സർക്കാർ തിരിച്ചുപിടിച്ചെന്നും പാവങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയെന്നും അമിത്ഷാ അവകാശപ്പെട്ടു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് രണ്ടുവർഷം കേന്ദ്രസർക്കാർ റേഷൻ നൽകിയതായും യോഗി സർക്കാർ അവയിൽ വിവിധ ഉത്പന്നങ്ങൾ കൂട്ടി നൽകിയതായും ചൂണ്ടിക്കാട്ടി. ബിജെപി സർക്കാർ വന്നാൽ കർഷകർ വൈദ്യുതി ബിൽ നൽകേണ്ടിവരില്ലെന്നും അമിത് ഷാ പറഞ്ഞു. പെൺകുട്ടികൾക്ക് സൗജന്യ സ്‌കൂട്ടിയും യുവാക്കൾക്ക് ലാപ്‌ടോപ്, ടാബ്‌ലെറ്റ് തുടങ്ങിയ നൽകുമെന്നും വാക്ക് നൽകി. പ്രതാപ്ഗറിൽ ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് പത്തിനാണ് ഫലപ്രഖ്യാപനം.

BJP leader and home minister Amit Shah has said that rape cases in Uttar Pradesh have halved in the last five years under Yogi Adityanath's chief minister.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News