'ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കോൺഗ്രസ് പാകിസ്താൻ സൈന്യത്തിനൊപ്പം നിന്നു'; ആരോപണവുമായി മോദി
കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെയും ദേശവിരുദ്ധരെയും പിന്തുണയ്ക്കുകയാണെന്നും മോദി അസമിൽ പറഞ്ഞു
ഗുവാഹതി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കോൺഗ്രസ് പാകിസ്താൻ സൈന്യത്തെ പിന്തുണയ്ക്കുകയും അവരുടെ അജണ്ടക്ക് കരുത്ത് പകരുന്ന പ്രചാരണവുമാണ് നടത്തിയതെന്ന് മോദി പറഞ്ഞു. കോൺഗ്രസ് ഇന്ത്യൻ സൈന്യത്തിനൊപ്പം നിന്നില്ല. പാകിസ്താനിൽ നിന്ന് വരുന്ന കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധയെന്നും അസമിലെ ദരാങ്ങിൽ സംഘടിപ്പിച്ച റാലിയിൽ മോദി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ രാജ്യം മുഴുവൻ ഭീകരത കാരണം ചോരയൊലിക്കുകയായിരുന്നു. അന്ന് കോൺഗ്രസ് നിശബ്ദമായി നോക്കി നിന്നു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ എല്ലാ കോണിലും തീവ്രവാദി നേതാക്കളെ നശിപ്പിച്ചു. എന്നാൽ കോൺഗ്രസ് ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുന്നതിന് പകരം പാക് സൈന്യത്തെയാണ് പിന്തുണച്ചത്.
രാജ്യത്തിന്റെ താത്പര്യത്തെക്കാൾ വോട്ട് ബാങ്കിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. നുഴഞ്ഞുകയറ്റക്കാരുടെയും ദേശവിരുദ്ധരുടെയും അജണ്ടകളാണ് അവർ പ്രോത്സാഹിപ്പിക്കുന്നത്. നുഴഞ്ഞകയറ്റക്കാർ ഇന്ത്യയിൽ സ്ഥിരതാമസമാക്കണമെന്നും അവർ ഇന്ത്യയുടെ ഭാവി തീരുമാനിക്കണം എന്നുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.