കമിതാക്കളെ വെടിവെച്ചുകൊന്ന് മൃതദേഹം മുതലകൾ നിറഞ്ഞ നദിയിലേക്ക് വലിച്ചെറിഞ്ഞു; യുവതിയുടെ വീട്ടുകാര്‍ പിടിയില്‍

മകനെയും സുഹൃത്തിനെയും കുറച്ച് ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്

Update: 2023-06-19 06:48 GMT
Editor : Lissy P | By : Web Desk
Advertising

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കമിതാക്കളെ വെടിവെച്ചുകൊന്ന് മൃതദേഹം കല്ല് കെട്ടി പുഴയിലെറിഞ്ഞു. മുതലകൾ നിറഞ്ഞ പുഴയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. മൊറേന ജില്ലയിലെ രത്തൻബസായ് ഗ്രാമത്തിൽ ശിവാനി തോമർ(18), രാധേശ്യാം തോമർ(21) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇരുവരും അടുത്തടുത്ത ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ്. രാധശ്യാമുമായുള്ള ശിവാനിയുടെ ബന്ധത്തെ കുടുംബം ശക്തമായി എതിർത്തിരുന്നതായി പൊലീസ് പറഞ്ഞു.

മകനെയും യുവതിയെയും കുറച്ച് ദിവസങ്ങളായി കാണാനില്ലെന്നും ഇവരെ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും രാധേഷ്യാമിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇരുവരും ഒളിച്ചോടിയതാകാമെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ, ഇരുവരും ഗ്രാമം വിട്ട് പുറത്ത് പോകുന്നത് ആരും കണ്ടിരുന്നില്ല. തുടർന്ന് യുവതിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ജൂൺ മൂന്നിന് ശിവാനിയെയും രാധേശ്യാമിനെയും വെടിവെച്ച് കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കല്ലുകളിൽ കെട്ടി ചമ്പൽ നദിയിൽ തള്ളുകയും ചെയ്തതായി യുവതിയുടെ കുടുംബം പൊലീസിനോട് സമ്മതിച്ചു.മൃതദേഹം തള്ളിയ നദിയിൽ 2000-ലധികം ചീങ്കണ്ണികളും 500 ഓളം മുതലകളും ഉണ്ടെന്നും പൊലീസ് പറയുന്നു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News