Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് കണ്ടെടുത്തതായി പറയപ്പെടുന്ന കണക്കിൽപ്പെടാത്ത പണശേഖരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെത്തുടർന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡന്റുമാർക്ക് ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിൽ പിന്തുണ ആവശ്യപ്പെട്ട് കത്തെഴുതി സിപിഐ എംപി പി. സന്തോഷ് കുമാർ.
'ആരോപണം സത്യമാണെന്ന് തെളിയിക്കപ്പെട്ടാൽ പൊതുജന വിശ്വാസത്തോടുള്ള കടുത്ത വഞ്ചന മാത്രമല്ല നമ്മുടെ നീതിന്യായ സ്ഥാപനങ്ങളുടെ സമഗ്രതയോടുള്ള ഗുരുതരമായ അപമാനവുമാണ്' സന്തോഷ് കുമാർ കത്തിൽ പറഞ്ഞു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും പക്ഷപാതത്തിന് അതീതമായി ഉയർന്നുവന്ന് ഭരണഘടനാപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 124, ആർട്ടിക്കിൾ 218 പ്രകാരം പാർലമെന്റ് നിർണായകമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കത്തിൽ പറയുന്നു. ജുഡീഷ്യൽ മാന്യതയെയും പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ നിയമസഭയ്ക്ക് നിശബ്ദ കാഴ്ചക്കാരനാകാൻ കഴിയില്ലെന്ന് സിപിഐ എംപി പറഞ്ഞു.