'ഞെട്ടിപ്പിക്കുന്നതും, അങ്ങേയറ്റം വേദനാജനകവും'; ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ച് ഇന്ത്യ

കഴിഞ്ഞ ദിവസം നസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു

Update: 2025-08-27 06:30 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ഗസ്സയിലെആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം വേദനാജനകുമാണെന്ന് ഇന്ത്യ. സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

"സംഘർഷങ്ങളിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനെ ഇന്ത്യ എപ്പോഴും അപലപിച്ചിട്ടുണ്ട്. ഇസ്രായേൽ അധികൃതർ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

കഴിഞ്ഞ ദിവസം നസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ,റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അൽ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബി.സി നെറ്റ് വർക്കിന്റെ ജേർണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്. നസർ ആശുപത്രിയിലെ റിപ്പോർട്ടിങ്ങിനിടയുണ്ടായ ബോംബാക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 245 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 

Advertising
Advertising

 മാധ്യമപ്രവര്‍ത്തകരുടെ കൂട്ടക്കൊലയിൽ വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. ഏജൻസിയിൽ എട്ട് വര്‍ഷമായി സ്ട്രിംഗറായി ജോലി ചെയ്തിരുന്ന വലേരി സിങ്കാണ് ജോലി അവസാനിപ്പിച്ചത്. ഇസ്രായേൽ ഗസ്സയിൽ മാധ്യമപ്രവർത്തകരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്ന ഒരു സ്ഥാപനത്തിൽ ഇനി ജോലി ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്ട്രിംഗര്‍ സേവനം നിര്‍ത്തിയത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വലേരി ഇക്കാര്യം അറിയിച്ചത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News