മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധക്കാർ

സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 25 എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.

Update: 2025-06-08 10:24 GMT

ഇംഫാൽ: മണിപ്പൂരിൽ മെയ്‌തെയ് നേതാവിന്റെ അറസ്റ്റിനെ തുടർന്ന് സംഘർഷം രൂക്ഷമാകുന്നു. കൂടുതൽ ജില്ലകളിലേക്ക് സംഘർഷം വ്യാപിക്കുകയാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവായ കാനൻ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാർ റോഡുകൾക്ക് നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിച്ചു. വിമാനത്താവളത്തിന്റെ കവാടം പ്രതിഷേധക്കാർ ഘരാവോ ചെയ്തു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

Advertising
Advertising

അറസ്റ്റിലായ നേതാവ് ആരാണെന്നും ഇയാൾക്കെതിരായ കുറ്റം എന്താണെന്നും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്.

സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. 25 എംഎൽഎമാരും ഒരു എംപിയുമാണ് ഗവർണർ അജയ് ഭല്ലയുമായി കൂടിക്കാഴ്ച നടത്തിയത്.

2023 മേയ് മുതൽ മണിപ്പൂരിൽ മെയ്‌തെയ്-കുകി വിഭാഗങ്ങൾ തമ്മിൽ വംശീയ കലാപം നടക്കുകയാണ്. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. സംഘർഷത്തിൽ ഇതുവരെ 260-ൽ കൂടുതൽ ആളുകൾ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News