51,000 രൂപ അടിച്ചുമാറ്റാൻ യുപിയിൽ വ്യാജ സമൂഹ വിവാഹം; സ്വയം താലിചാർത്തി 'വധൂവരന്മാർ'

ഭൂരിപക്ഷം 'വധുക്കളും' സ്വയം മാല ചാർത്തുകയായിരുന്നു

Update: 2024-01-31 09:38 GMT
Advertising

ലഖ്‌നൗ: സർക്കാർ ധനസഹായം അടിച്ചുമാറ്റാനായി ഉത്തർപ്രദേശിൽ വരനില്ലാതെ സമൂഹ വിവാഹം. ചടങ്ങിൽ നിരവധി വധുക്കൾ സ്വയം താലി ചാർത്തി. യുപിയിലെ ബല്ലിയ ജില്ലയിലാണ് ജനുവരി 25ന് വിവാദ സമൂഹ വിവാഹം നടന്നത്. വീഡിയോ എക്‌സടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവം പുറംലോകമറിഞ്ഞത്. സമൂഹ വിവാഹ പന്തലിൽ നിരന്നുനിന്ന് വധുവിനെ പോലെ വേഷം ധരിച്ച സ്ത്രീകളും വരനായി വേഷം കെട്ടിയ ഒന്നോ രണ്ടോ പുരുഷന്മാരും സ്വയം മാലയിടുന്നതാണ് വീഡിയോയിലുള്ളത്. അവരിൽ ചിലർ നേരത്തെ വിവാഹിതരായവരോ ചിലർ സഹോദരീ സഹോദരന്മാരോയാണെന്നൊണ് റിപ്പോർട്ടുകളിലുള്ളത്. ഭൂരിപക്ഷം 'വധു'ക്കളും സ്വയം മാല ചാർത്തുകയായിരുന്നു. 2000-3000 രൂപ നൽകി വ്യാജ വരന്മാരായി തങ്ങളെ ഇരുത്തിയെന്ന് സമൂഹ വിവാഹം കാണാൻ പോയ ഒരു യുവാവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് സർക്കാർ നൽകുന്ന ധനസഹായം അടിച്ചുമാറ്റാനാണ് ഈ വ്യാജ വിവാഹം നടത്തിയത്. ദമ്പതികൾക്കുള്ള സമ്മാനത്തിന് 10,000, അതിഥികൾക്കുള്ള ഭക്ഷണത്തിന് 6000 രൂപ, വധുവിന് 35,000 രൂപ എന്നിങ്ങനെയായി ആകെ 51,000 രൂപയാണ് സർക്കാർ പദ്ധതി പ്രകാരം ലഭിക്കുക.

ദൈനിക് ഭാസ്‌കർ സീനിയർ റിപ്പോർട്ടർ സച്ചിൻ ഗുപ്തയടക്കം ഈ വിവാദ സമൂഹ വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 'യുപിയിലെ ബല്ലിയ ജില്ലയിൽ ജനുവരി 25 ന് 568 ദമ്പതികൾ മുഖ്യമന്ത്രി സമൂഹ വിവാഹ പദ്ധതി പ്രകാരം വിവാഹിതരായി. വരനില്ലാതെ ധാരാളം വധുക്കൾ സ്വയം മാല ചാർത്തി. മറ്റു ചിലർ വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായവരായിരുന്നു. ധാരാളം സഹോദരങ്ങളും സഹോദരിമാരും 'വിവാഹിതരായി'. ഇതെല്ലാം ചെയ്തത് ദമ്പതികളെപ്പോലെ പോസ് ചെയ്ത് ഫോട്ടോ എടുക്കാനും സർക്കാർ ധനസഹായം തട്ടാനുമാണ്. സംഭവത്തിൽ അസിസ്റ്റൻറ് ഡവലപ്‌മെൻറ് ഓഫീസർ (എഡിഒ) അടക്കം ഒമ്പത് പേർക്കെതിരെ കേസെടുത്തു. അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. ഇത്തരം സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്നപാവപ്പെട്ടവർക്ക് യോഗി ആദിത്യനാഥ് സർക്കാർ 51,000 രൂപയാണ് നൽകുന്നത്' സച്ചിൻ ഗുപ്ത വൈറൽ വീഡിയോക്കൊപ്പം കുറിച്ചു.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായി സിഡിഒ ഓജസ്വി രാജ് പറഞ്ഞതായി ലൈറ്റസ്റ്റിലി.കോം റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന ഗ്രാമം കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കും. വ്യാജ വിവാഹത്തിലൂടെ പണം നേടിയവർക്കെതിരെ മാനിയൂർ പൊലീസ് സ്‌റ്റേഷനിൽ സോഷ്യൽ വെൽഫെയർ ഓഫീസർ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

Community marriage without groom in Uttar Pradesh to squeeze government funding

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News