മംഗളൂരു സർവകലാശാലയിൽ ശംസുൽ ഇസ്‌ലാമിനെ തടഞ്ഞ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ഡൽഹി സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശംസുൽ ഇസ്‌ലാം ബി.വി കക്കില്ലായ അനുസ്മരണ പ്രഭാഷണത്തിനാണ് മംഗളൂരു സർവകലാശാലയിലെത്തിയത്.

Update: 2023-09-09 15:13 GMT
Advertising

മംഗളൂരു: ഡൽഹി സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശംസുൽ ഇസ്‌ലാമിനെ മംഗളൂരു സർവകലാശാലയിൽ തടയാൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ കർണാടക മേഖലയിൽനിന്ന് രക്തസാക്ഷികളായ 132 ധീര ദേശാഭിമാനികളുടെ പേരുകൾ അടങ്ങിയ പോസ്റ്റർ ശംസുൽ ഇസ് ലാം അനാച്ഛാദനം ചെയ്തു.

ബി.വി കക്കില്ലായ അനുസ്മരണ പ്രഭാഷണം നടത്തിയ വേദിക്ക് പുറത്താണ് 'ഗോ ബാക്ക് ശംസുൽ' എന്നെഴുതിയ പ്ലെക്കാർഡുകളുമായി തീവ്ര ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധിച്ചത്. വിദ്യാർഥികൾ ഇടത് രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് ശംസുൽ ഇസ്‌ലാം എത്തിയത് എന്നായിരുന്നു എ.ബി.വി.പി പ്രവർത്തകരുടെ ആരോപണം. കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.

1919ൽ ജനിച്ച് 2012ൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനും എ.ഐ.ടി.യു.സി നേതാവുമായ കക്കില്ലായയുടെ സ്വാതന്ത്ര്യസമര ജീവിതം പുതുതലമുറക്ക് പകരാൻ ലക്ഷ്യമിട്ടാണ് പ്രഭാഷണം സംഘടിപ്പിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര രക്തസാക്ഷിത്വം ആസ്പദമാക്കിയുള്ള പ്രഭാഷണം ബംഗളൂരു ഹൊസടു മാസിക, മംഗളൂരു സമദർശി വേദി എന്നിവയുമായി സഹകരിച്ച് മംഗളൂരു സർവകലാശാല ചരിത്ര വിഭാഗമാണ് സംഘടിപ്പിച്ചത്.

രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിക്കുന്നത് ജന്മനാടിനോടുള്ള ആദരവ് കാണിക്കുന്നതാണെന്ന് ശംസുൽ ഇസ്‌ലാം പറഞ്ഞു. ആർ.എസ്.എസിനെതിരെ അദ്ദേഹം പ്രസംഗത്തിൽ രൂക്ഷ വിമർശനമുന്നയിച്ചു. ആർ.എസ്.എസ് രാജ്യത്തിനും മാനവികതക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News