'16 ദിവസം, 20+ ജില്ലകൾ, 1300+ കിലോമീറ്റർ'; ബിഹാറിൽ രാഹുൽ ഗാന്ധിയുടെ 'വോട്ട് അധികാർ യാത്ര' നാളെ മുതൽ
സെപ്റ്റംബർ ഒന്നിന് പട്‌നയിൽ മഹാറാലിയോടെ യാത്ര സമാപിക്കും.
ന്യൂഡൽഹി: ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ 'വോട്ട് മോഷണം' നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ട് മോഷണ'ത്തിന് എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാർ യാത്ര' നാളെ ബിഹാറിൽ തുടങ്ങും. 16 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ബിഹാറിലെ 20ൽ കൂടുതൽ ജില്ലകളിലൂടെ കടന്നുപോകും.
16 दिन
— Rahul Gandhi (@RahulGandhi) August 16, 2025
20+ ज़िले
1,300+ कि.मी.
हम वोटर अधिकार यात्रा लेकर जनता के बीच आ रहे हैं।
यह सबसे बुनियादी लोकतांत्रिक अधिकार - ‘एक व्यक्ति, एक वोट’ की रक्षा की लड़ाई है।
संविधान को बचाने के लिए बिहार में हमारे साथ जुड़िए। pic.twitter.com/4zturHDnOl
അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ 'ഒരു വ്യക്തി, ഒരു വോട്ട്' സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബിഹാറിന്റെ ഒപ്പം ചേരുമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
നാളെ സസാരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. സെപ്റ്റംബർ ഒന്നിന് പട്‌നയിൽ മഹാറാലിയോടെ യാത്ര സമാപിക്കും. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, ഇടത് പാർട്ടി നേതാക്കൾ അടക്കമുള്ളവർ പങ്കെടുക്കും.
ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണം വലിയ വിവാദമായിരുന്നു. 65 ലക്ഷം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ഇവരുടെ പേരുകളും പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണവും പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു.