Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത ഹരജികളിൽ സുപ്രിംകോടതി വിധി ഇന്ന്. മെയ് മാസത്തിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി വച്ചിരുന്ന ഹരജികളിലാണ് തീരുമാനം.ചീഫ്ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിന് സുപ്രീംകോടതി ഇന്ന് ഉത്തരംപറയും. അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്സിലിലേക്കും ബോർഡുകളിലേക്കും പുതിയ നിയമനം സുപ്രീംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു.
ബോർഡുകളിലേക്കും കൗൺസിലിലേയ്ക്കും അമുസ്ലിംമുകളെ ഉൾപ്പെടുത്തണമെന്ന നിയമം കഴിഞ്ഞ ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു.പക്ഷെ ഈ ഉത്തരവ്,ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു. ഹരജികൾ ചീഫ്ജസ്റ്റിസ് ബി.ആർ.ഗവായ് പരിഗണിക്കാൻ തുടങ്ങിയപ്പോൾ,ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഉത്തരവ് തുടരുമെന്ന് അറിയിച്ചില്ല.
അതിനാൽ ഭേദഗതി ചെയ്ത വഖഫ് നിയമം രാജ്യത്ത് പാലിക്കപ്പെടുന്നുണ്ട് എന്നാണ് ഒരു പക്ഷം.ഭരണഘടനാ വിരുദ്ധമായ ഈനിയമത്തിന് സ്‌റ്റേ വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നിയമം പൂർണമായും സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് വാദത്തിനിയിൽ സുപ്രീംകോടതിനിരീക്ഷിച്ചിരുന്നു.
സ്റ്റേ നൽകിയില്ലെങ്കിൽ പോലും ഭരണഘടന വിരുദ്ധമായ ഭാഗങ്ങൾ കണ്ടെത്തി റദ്ദാക്കുമെന്നാണ് ഹരജിക്കാരുടെ പ്രതീക്ഷ. നിയമത്തിൻ്റെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ പരിഗണിക്കുന്നതിനായി വിശാല അഞ്ചംഗ ബഞ്ചിലേയ്ക്ക് വിടാനുള്ള സാധ്യതയുമുണ്ട്.