Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നൽകിയ സുപ്രിംകോടതി ഉത്തരവ് ആശ്വാസമെന്ന് സമസ്ത അഭിഭാഷകൻ സുൽഫിക്കർ അലി. കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്നും കോടതിയുടെ നിർണായക ഉത്തരവാണിതെന്നും സുൽഫിക്കർ അലി പറഞ്ഞു.
ഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് സർക്കാരിന്റെ കുടില തന്ത്രങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ്. ഹരജിക്കാരുടെ ആശങ്കകളെല്ലാം ദൂരീകരിക്കപ്പെട്ടു. മതേതര വിശ്വാസികൾക്കും ന്യൂനപക്ഷങ്ങൾക്കും ഉത്തരവ് പ്രതീക്ഷാജനകമാണെന്നും സുൽഫിക്കർ അലി വ്യക്തമാക്കി.
മുസ്‌ലിംകൾ അല്ലാത്തവരെയും ഉൾപ്പെടുത്തുമെന്നതിലും ആശ്വാസമുണ്ട്. ഡൽഹി ജുമാ മസ്ജിദ് അടക്കം പല സ്വത്തുക്കളിലും പ്രശ്നങ്ങൾ വരുന്ന ഭേദഗതിയായിരുന്നു ഇത്. കോടതി വിധിയോടെ ഇക്കാര്യങ്ങളിലെല്ലാം ആശ്വാസമായെന്ന് സുൽഫിക്കർ അലി കൂട്ടിച്ചേർത്തു.
ഭേദഗതി വരുത്തിയ പ്രധാന ചില വകുപ്പുകളാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് നിർദേശിച്ച കോടതി ജില്ലാ കലക്ടറുടെ അധികാരം സ്റ്റേ ചെയ്തു. വഖഫ് ബോഡിൽ മൂന്നും, നാഷണൽ കൗൺസിൽ നാലും അമുസ്‌ലിംകൾ മാത്രമേ പാടുള്ളു. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവിൽ കഴിവതും മുസ്‌ലാം ആയിരിക്കണം. വഖഫ് ചെയ്യാൻ അഞ്ചുവർഷം മുസ്‌ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിർദേശവും കോടതി സ്റ്റേ ചെയ്തു. പൗരന്മാരുടെ അവകാശത്തിന്മേൽ കലക്ടർമാർക്ക് തീർപ്പ് കപ്പിക്കാനാവില്ലന്ന് സുപ്രിംകോടതി പറഞ്ഞു.
കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്‌ട്രേഷനിലെയോ വഖഫ് ആയ ഭൂമികളില്‍ തല്‍സ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് ഉത്തരം പഞ്ഞത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.