Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം പാളി. CPI മന്ത്രിമാർ കാബിനറ്റ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കും. മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല. ആലപ്പുഴയിൽ നടന്ന കൂടിക്കാഴ്ചയിൽ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് തീരുമാനം.
തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്ന് ചർച്ചയ്ക്ക് ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു. തീരുമാനങ്ങൾ യഥാസമയം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല.
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ രണ്ടുദിവസം മുൻപ് ചേർന്ന യോഗത്തിൽ തന്നെ തീരുമാനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സന്ദർഭത്തിലാണ് എൽഡിഎഫ് മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷിയായ സിപിഐ നിർണായകമായ തീരുമാനം എടുത്തിരിക്കുന്നത്.
അതേസമയം, മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സിപിഐ മന്ത്രിമാരുടെ തീരുമാനം നല്ല കാര്യമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആ കാര്യത്തിലെങ്കിലും അവർക്ക് ഉറച്ച നിലപാട് ഉള്ളതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇവിടംകൊണ്ട് മാത്രം സിപിഐ അവസാനിപ്പിക്കരുതെന്നും സണ്ണി ജോസഫ് പറഞ്ഞു. പി എം ശ്രീ ഒപ്പിട്ടെങ്കിലും നടപ്പിലാക്കില്ല എന്ന് പറയുന്നത് തട്ടിപ്പും വെട്ടിപ്പുമാണെന്നും മന്ത്രി ശിവൻകുട്ടി ഉരുണ്ട് കളിക്കാൻ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.