സ്വത്ത് തട്ടിയെടുക്കാന്‍ മകന്‍ മാതാപിതാക്കളെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊന്നു

സഹോദരന്റെ ഭാര്യ അവരുടെ വീട്ടില്‍ പോയ സമയത്താണ് ഇയാള്‍ കൊലപാതകം നടത്തിയത്.

Update: 2021-06-13 15:06 GMT

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്വത്ത് തട്ടിയെടുക്കാന്‍ മകന്‍ മാതാപിതാക്കളെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊന്നു. പ്രതിയായ രവി ധാകയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തില്‍ മുറുക്കാന്‍ ഉപയോഗിച്ച നെയ്‌ലോണ്‍ കയര്‍, 15,000 രൂപ, അഞ്ച് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

വെള്ളിയാഴ്ച ബല്‍റാം നഗറിലെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ രവി പൊലീസിനോട് സമ്മതിച്ചു. കൊലപാതക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സ്വത്തുക്കളെല്ലാം തന്റെ ഇളയ സഹോദരന്റെ കുടുംബത്തിന് നല്‍കുമോ എന്ന ഭയം മൂലമാണ് കൊലപാതകം നടത്തിയതെന്ന് രവി പൊലീസിനോട് പറഞ്ഞു.

Advertising
Advertising

ഇയാളുടെ സഹോദരന്‍ ഗൗരവ് രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. രവിയുടെ മാതാപിതാക്കളുടെ സഹായത്തോടെയാണ് ഗൗരവിന്റെ ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച രവിക്ക് ഇവര്‍ സഹായമൊന്നും നല്‍കിയിരുന്നില്ല. സ്വത്തെല്ലാം ഗൗരവിന്റെ കുടുംബത്തിന് നല്‍കുമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സഹോദരന്റെ ഭാര്യ അവരുടെ വീട്ടില്‍ പോയ സമയത്താണ് ഇയാള്‍ കൊലപാതകം നടത്തിയത്. മോഷണശ്രമമാണെന്ന് തോന്നിപ്പിക്കാന്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. മോഷ്ടാക്കള്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഇയാള്‍ അലറിക്കരഞ്ഞ് ആളെക്കൂട്ടുകയായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണ് കൊലപാതകിയെന്ന് കണ്ടെത്തി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News