സൗദി അറേബ്യയുടെ ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനം കുതിച്ചുയർന്നു
വ്യോമയാനരംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് സൗദി അറേബ്യ
ദഹ്റാനിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ കഴിഞ്ഞ ദിവസം നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ‘പ്രിൻസ് മുഹമ്മദ് ബിന്‍ സൽമാൻ’ വിമാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉന്നത നേതാക്കളും സൈനിക മേധാവികളും പങ്കെടുത്ത ചടങ്ങിൽ, കിരീടാവകാശി വയർലെസ്സ് ഫോൺ വഴി അനുവാദം നൽകിയതോടെ രാജ്യത്തെ ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനം പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ വിമാനത്തിൽ അദ്ദേഹം തന്റെ കയ്യൊപ്പും ചാർത്തി.
വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന ആഗോള വിദഗ്ദര്‍ക്ക് കീഴിൽ രണ്ടു വർഷക്കാലമായി പരിശീലനം നേടിയ സൗദി യുവാക്കളാണ് വിമാനത്തിന്റെ 70 ശതമാനം നിർമാണവും പൂർത്തീകരിച്ചത്. പ്രതിരോധ-സുരക്ഷാ വ്യോമയാന മേഖലയിലെ ലോകപ്രശസ്ത കമ്പനിയായ ബി.എ.ഇ സിസ്റ്റത്തിന്റെ സഹകരണത്തോടെ സൗദി ബ്രിട്ടീഷ് ഡിഫൻസ് കോപ്പറേഷൻ പ്രോഗ്രാം ആണ് ഇവരുടെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സൈനിക യുദ്ധ സാമഗ്രികൾ തദ്ദേശീയമായി നിർമ്മിച്ച് ദേശീയ വരുമാനം വർധിപ്പിക്കുന്നതിനു പുറമെ കൃത്രിമോപഗ്രഹ, ആണവോർജ്ജ പദ്ധതികൾ നടപ്പിലാക്കുന്നതിനും വിഷൻ 2030 ലക്ഷ്യമിടുന്നുണ്ട്.