സെഞ്ച്വറിയുമായി നിറഞ്ഞാടി ബ്രൂക്ക്; കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് 228 റൺസ്

2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ് 24 കാരനായ ഇംഗ്ലീഷ് താരം സ്വന്തം പേരിലാക്കിയത്

Update: 2023-04-14 16:07 GMT

Harry Brook

Advertising
കൊൽക്കത്ത: ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്ക് സെഞ്ച്വറിയുമായി നിറഞ്ഞാടിയ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 228 റൺസ്. ഓപ്പണറായ മായങ്ക് അഗർവാൾ പതിവ് പോലെ പെട്ടെന്ന് തിരിച്ചു നടന്ന മത്സരത്തിൽ നായകൻ എയ്ഡൻ മർക്രമിനെയും പിന്നീട് അഭിഷേക് ശർമയെയും കൂട്ടുപിടിച്ചാണ് ബ്രൂക്ക് തകർത്തടിച്ചത്. കേവലം 55 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. 12 ഫോറും മൂന്നു സിക്‌സറും സഹിതമായിരുന്നു നേട്ടം. ടൂർണമെൻറിൽ 24കാരനായ താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. മർക്രം 26 പന്തിൽ 50 റൺസ് നേടിയപ്പോൾ അഭിഷേക് ശർമ 17 പന്തിൽ 32 റൺസ് അടിച്ചുകൂട്ടി.

181.82 പ്രഹരശേഷിയോടെ കളിച്ച ബ്രൂക്കിന്റെ ബാറ്റിന്റെ ചൂട് കൊൽക്കത്തൻ ബൗളർമാരെല്ലാം അറിഞ്ഞു. ഉമേഷ് യാദവ്, വരുൺ ചക്രവർത്തി, സുയാഷ് ശർമ എന്നിവർ 40ലേറെ റൺസ് വിട്ടുകൊടുത്തു. 2023 ഐ.പി.എല്ലിൽ ആദ്യമായി പന്തെറിയാനെത്തിയ ആൻഡ്രേ റസ്സൽ മാത്രമാണ് തരക്കേടില്ലാതെ ബോൾ ചെയ്തത്. 2.1 ഓവറിൽ 22 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റാണ് താരം പിഴുതത്. വരുൺ ചക്രവർത്തി ഒരു വിക്കറ്റ് വീഴ്ത്തി. സുനിൽ നരയ്ൻ നാലു ഓവറിൽ 28 റൺസ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഷർദുൽ താക്കൂർ അഞ്ച് പന്തിൽ 14 റൺസാണ് വിട്ടുകൊടുത്തത്.

വൺഡൗണായെത്തിയ രാഹുൽ ത്രിപാതി നാലു പന്തിൽ ഒമ്പത് റൺസും മായങ്ക് അഗർവാൾ 13 പന്തിൽ ഒമ്പത് റൺസുമാണ് നേടിയത്. ആൻഡ്രേ റസ്സലാണ് ഇരുവരെയും പുറത്താക്കിയത്. അഗർവാളിനെ ചക്രവർത്തിയും ത്രിപാതിയെ ഗുർബാസും പിടികൂടുകയായിരുന്നു. അഭിഷേക് ശർമയെയും റസ്സലാണ് തിരിച്ചയച്ചത്. ഷർദുൽ താക്കൂറിനായിരുന്നു ക്യാച്ച്. വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻട്രിച്ച് ക്ലാസൻ പുറത്താകാതെ 16  റൺസടിച്ചു.

English batsman Harry Brook's century helped Sunrisers Hyderabad score 228 runs against Kolkata Knight Riders.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News