ദീപാവലി വെടിക്കെട്ടിന് ഇന്ത്യ; നെതർലൻഡ്‌സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

കഴിഞ്ഞ കളിയിലെ അതേടീമിനെ നിലനിർത്തിയാണ് നീലപ്പട കളത്തിലിറങ്ങിയത്

Update: 2023-11-12 08:26 GMT
Advertising

ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ ഒമ്പതാം ജയം ലക്ഷ്യമിട്ട് നെതർലൻഡ്സിനെ നേരിടുന്ന ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ കളിയിലെ അതേടീമിനെ നിലനിർത്തിയാണ് നീലപ്പട കളത്തിലിറങ്ങിയത്. ഉച്ചയ്ക്ക് രണ്ട് മുതൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചില മുതിർന്ന താരങ്ങൾക്ക് ഇന്ത്യ വിശ്രമം നൽകിയേക്കുമെന്നും നിരീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല.

ഇന്ത്യൻ ടീം: രോഹിത് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

നെതർലൻഡ്‌സ് ടീം: വെസ്‌ലി ബറേസി, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സൈബ്രാൻഡ് എൻഞ്ചെൽബ്രെചിറ്റ്, സ്‌കോട്ട് എഡ്വേർഡ് (ക്യാപ്റ്റൻ-വിക്കറ്റ് കീപ്പർ), ബാസ് ഡെ ലീഡ്, തേജ നിഡമനുരു, ലോഗൻ വാൻ ബീക്, റോലെഫ് വാൻ ഡെർ മെർവ്, ആര്യൻ ദത്ത്, പോൾ വാൻ മീകേരൻ.

നിലവിൽ 16 പോയിൻറുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ഇന്ത്യ സെമി കളിക്കാനിരിക്കുകയാണ്. എന്നാൽ കേവലം നാലു പോയിൻറുമായി അവസാന സ്ഥാനത്താണ് നെതർലൻഡ്. പക്ഷേ ലോകകപ്പിൽ രണ്ട് വിജയങ്ങൾ ഓറഞ്ച് പട സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമതെത്തിയ ദക്ഷിണാഫ്രിക്കയെ 38 റൺസിനാണ് അവർ തോൽപ്പിച്ചു വിട്ടത്. ഒക്‌ടോബർ 17ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡച്ചുകാർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയെ 207 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു ടീം. ഒക്‌ടോബർ 28ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ഡച്ച് പട വീഴ്ത്തി. 87 റൺസിനാണ് നെതർലൻഡ്‌സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 229 റൺസ് നേടിയ ടീം ബംഗ്ല കടുവകളെ 142 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു.

അതേസമയം, നിർണായക മത്സരങ്ങൾ കഴിഞ്ഞതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സെമിഫൈനൽ ലൈനപ്പായി. ഇന്ത്യ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിബെർത്ത് ഉറപ്പിച്ചത്. ആദ്യ സെമി നവംബർ 15 മുംബൈ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. നവംബർ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ഈ മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.

ആകെ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത്. ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമതും അവരുടെ സെമി എതിരാളികളായ ആസ്ത്രേലിയ മൂന്നാമതുമാണ്. ഇന്ത്യയുടെ എതിരാളികളായ ന്യൂസിലൻഡ് നാലാം സ്ഥാനത്തായാണ് സെമിയിലെത്തിയത്.

സെമി ഫൈനലിൽ ഇടം നേടാൻ കൂറ്റൻ വിജയം വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ പാകിസ്താൻ തകർന്നടിഞ്ഞ സാഹചര്യത്തിലാണ് കിവികൾ അടുത്ത ഘട്ടത്തിലെത്തിയത്. തുടർച്ചയായ അഞ്ചാം തവണയാണ് അവർ സെമി ഫൈനലിലെത്തുന്നത്.

India will face the Netherlands today as they aim for their ninth consecutive win in ODI World Cup cricket.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News