ബി.സി.സി.ഐ കരാർ ഇല്ലെങ്കിലെന്താ? ഐ.പി.എല്ലിൽനിന്ന് ഇവർ നേടുന്നത് ഏഴ് കോടിയിലേറെ രൂപ

14 കോടി മുടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ത്യൻ ടീമിലില്ലാത്ത ഒരു താരത്തെ നിലനിർത്തി

Update: 2023-03-29 09:54 GMT

ഹർഷൻ പട്ടേൽ, വരുൺ ചക്രവർത്തി, ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ 

Advertising
മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബി.സി.സി.ഐ) ഈയടുത്താണ് ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുമായുള്ള കരാർ പട്ടിക പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണടക്കം പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഈ ലിസ്റ്റിൽപ്പെടാത്ത താരങ്ങളിൽ ചിലർ ഐ.പി.എല്ലിൽ വമ്പൻ തുക പ്രതിഫലം പറ്റുന്നുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം...

Deepak Chahar

1. ദീപക് ചാഹർ

കഴിഞ്ഞ വർഷം എ ഗ്രേഡോടെ സി വിഭാഗത്തിൽ ബി.സി.സി.ഐ കരാറിലേർപ്പെട്ട താരമാണ് ദീപക് ചാഹർ. എന്നാൽ ഈ സ്റ്റാർ ഓൾറൗണ്ടർ 2022-23ലെ പട്ടികയിലില്ല. പരിക്ക് കാരണം 2022ലെ ഒട്ടുമിക്ക മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു.

2022ലെ ഐ.പി.എൽ മത്സരങ്ങളും ചാഹറിന് നഷ്ടപ്പെട്ടു. പക്ഷേ 14 കോടി മുടക്കി അടുത്ത ഐ.പി.എൽ സീസണിലേക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ നിലനിർത്തിയിരിക്കുകയാണ്. 2023ഐ.പി.എല്ലിൽ താരം തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

varun chakravarthy

 

2. വരുൺ ചക്രവർത്തി

തമിഴ്‌നാട്ടുകാരനായ വരുൺ ചക്രവർത്തി 2021ലെ ഐ.സി.സി. ടി20 ലോകകപ്പ് സംഘത്തിൽ അംഗമായിരുന്നു. അപ്രതീക്ഷിതമായി ടീമിൽ ഇടംപിടിച്ച നീഗൂഢ സ്പിന്നർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഇതോടെ ദേശീയ ടീമിൽനിന്ന് പുറത്താണ് താരം. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മെൻറ് താരത്തിന്റെ കഴിവിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുകയാണ്. 2023 ഐ.പി.എല്ലിൽ എട്ട് കോടി നൽകിയാണ് താരത്തെ കൊൽക്കത്തൻ സംഘം അദ്ദേഹത്തെ കൂടെ നിർത്തിയിരിക്കുന്നത്.

venkatesh iyer

 

3. വെങ്കിടേഷ് അയ്യർ

വെങ്കിടേഷ് അയ്യരും ദേശീയ ടീമിൽനിന്ന് ഇടംനഷ്ടപ്പെട്ട് കൊൽക്കത്തക്കായി കളിക്കുന്ന താരമാണ്. ഔൾറൗണ്ടറായ വെങ്കിടേഷ് 2021ലാണ് അന്താരാഷ്ട്ര തലത്തിൽ അരങ്ങേറിയത്. 2022ലും ചില പരമ്പരകളിൽ കളിച്ചു. പക്ഷേ ഹർദിക് പാണ്ഡ്യ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതോടെ താരത്തെ സെലക്ടർമാർ പരിഗണിക്കുന്നില്ല. എന്നാൽ വരുൺ ചക്രവർത്തിയെ പോലെതന്നെ അയ്യരെയും കൊൽക്കത്ത ടീമിൽ നിലനിർത്തി. 2023 ഐ.പി.എല്ലിൽ എട്ട് കോടിയാണ് താരത്തിന് ലഭിക്കുക.

Harshal patel

 

4. ഹർഷൽ പട്ടേൽ

2022 ടി20 ലോകകപ്പിൽ ഇന്ത്യ ടീമംഗമായിരുന്നു ഹർഷൽ പട്ടേൽ. ടി20യിൽ ഇന്ത്യയ്ക്കായി ഏറെ വിക്കറ്റെടുത്ത താരവുമാണ് ഹർഷൽ. പക്ഷേ റൺ വിട്ട്‌കൊടുക്കുന്നതിൽ നിയന്ത്രണമില്ലാതായതോടെ ഈ മീഡിയം പേസർക്ക് ടീമിൽ ഇടം നഷ്ടപ്പെട്ടിരിക്കുകയാണ്. 2022-23 സീസണിൽ അദ്ദേഹവുമായി ബി.സി.സി.ഐ കരാറിലേർപ്പെട്ടിട്ടില്ല. എന്നാൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ അദ്ദേഹത്തെ 10.75 കോടി മുടക്കി കളിപ്പിക്കുന്നുണ്ട്.

Rahul Tewatia

 

5. രാഹുൽ തെവാട്ടിയ

ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയെങ്കിലും നീലക്കുപ്പായത്തിൽ കളിക്കാത്ത താരമാണ് രാഹുൽ തെവാട്ടിയ. 2021 ആദ്യത്തിൽ രാജ്യത്ത് ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ക്കായുള്ള ഇന്ത്യൻ സംഘത്തിൽ താരം അംഗമായിരുന്നു. പക്ഷേ അന്തിമ ഇലവനിൽ അവസരം ലഭിച്ചില്ല. എന്നാൽ ഈ ഓൾറൗണ്ടർ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളിലൊരാളാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിലാണ് തെവാട്ടിയ കളിക്കുന്നത്. അടുത്ത സീസണിൽ ഒമ്പത് കോടി മുടക്കിയാണ് അദ്ദേഹത്തെ ഗുജറാത്ത് സംഘം നിലനിർത്തിയത്.

പുതിയ വാർഷിക കരാർ: ഇടംപിടിച്ച് സഞ്ജു, ജഡേജ എപ്ലസ് കാറ്റഗറിയിൽ

മുംബൈ: പുതിയ വാർഷിക കരാർ പുറത്തുവിട്ട് ബി.സി.സി.ഐ. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എപ്ലസ് കാറ്റഗറിയിൽ ഇടംനേടിയപ്പോൾ മലയാളി താരം സഞ്ജു സാംസണും വാർഷിക കരാറിൽ ഇടം നേടി. ഇതാദ്യമായാണ് സഞ്ജു ബി.സി.സി.ഐ കരാറിന്റെ ഭാഗമാകുന്നത്. 'സി' കാറ്റഗറിയിലാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് കാറ്റഗറിയിൽ ഉളളത്.വർഷം ഏഴ് കോടിയാണ് ഇവരുടെ ശമ്പളം. അതേസമയം നേരത്തെ ബി കാറ്റഗറിയിൽ ഉണ്ടായിരുന്ന അകസർ പട്ടേൽ 'എ'യിൽ എത്തി. ഇക്കഴിഞ്ഞ ആസ്ട്രേലിയൻ പരമ്പരയിൽ ഉൾപ്പെടെ മികച്ച ഓൾറൗണ്ട് പ്രകടനമാണ് അക്സർ പട്ടേൽ പുറത്തെടുത്തത്. അതേസമയം 'സി' കാറ്റഗറിയിലുണ്ടായിരുന്ന ടി20 നായകൻ ഹാർദിക് പാണ്ഡ്യ 'എ'യിൽ എത്തി.

ഇന്ത്യയുടെ ഭാവി നായകൻ എന്നാണ് ഹാർദികിനെ വിശേഷിപ്പിക്കുന്നത്. ഫിറ്റ്നസ് പ്രശ്നത്തെ തുടർന്ന് കഴിഞ്ഞവർഷം സി കാറ്റഗറിയിലായിരുന്നു ഹാർദിക് പാണ്ഡ്യ. സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർക്കും സ്ഥാനക്കയറ്റം ലഭിച്ചു. 'സി'യിൽ നിന്നും 'ബി'യിലേക്കാണ് ഇരുവരുടെയും സ്ഥാനക്കയറ്റം. ഇഷാൻ കിഷൻ, ദീപക് ഹൂഡ, കുൽദീപ് യാദവ്, സഞ്ജു സാംസൺ, അർഷദീപ് സിങ്, കെ.എസ് ഭരത് എന്നിവരാണ് പുതുതായി വാർഷിക കരാർ ലഭിച്ച കളിക്കാർ. ടെസ്റ്റിൽ സ്ഥാനം നഷ്ടപ്പെട്ട വൃദ്ധിമാൻ സാഹ, ഹനുമ വിഹാരി, മായങ്ക് അഗർവാൾ എന്നിവർ കരാറിൽ നിന്ന് പുറത്തായി. മുമ്പ് ഗ്രേഡ് സിയിൽ ഉണ്ടായിരുന്നവരാണ് ഇവർ.

ചേതേശ്വർ പൂജാര ഗ്രേഡ് ബി കരാർ നിലനിർത്തിയപ്പോൾ, ഫോമും ടെസ്റ്റ് സ്ഥാനവും നഷ്ടപ്പെട്ട അജിങ്ക്യ രഹാനെയെ ഒഴിവാക്കി. ഇഷാന്ത് ശർമ്മയ്ക്കും ഇടം നേടാനായില്ല. 2021 നവംബറിലാണ് ഇരവരും അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്.ഗ്രേഡ് എ+ (7 കോടി രൂപ): രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

ഗ്രേഡ് എ (5 കോടി രൂപ): ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്‌സർ പട്ടേൽഗ്രേഡ് ബി (3 കോടി): ചേതേശ്വർ പൂജാര, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽഗ്രേഡ് സി (1 കോടി): ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെ.എസ് ഭരത്.

These players who do not have an agreement with BCCI earn more than Rs 7 crore from IPL

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News