ഏകദിനത്തിൽ ആദ്യമായി തുടർച്ചയായി രണ്ട് മത്സരത്തിൽ ഡക്കായി വിരാട് കോഹ്ലി
അഡ്ലൈഡിൽ ഇതിനു മുമ്പ് നടന്ന മത്സരങ്ങളിൽ നാല് ഇന്നിംഗ്സുകളിൽ ട്ടുണ്ട്നിന്ന് 244 റൺസ് നേടിയിട്ടുണ്ട്
അഡ്ലൈഡ്: തിരിച്ചു വരവ് പ്രതീക്ഷിച്ച് മത്സരം കാണാനിരുന്ന ആരാധകർക്കു മുന്നിൽ തലകുനിച്ച് അയാൾ മടങ്ങി. ടെസ്റ്റിലും ടി20 യിലും വിരമിച്ച കോഹ്ലി ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിന് ഇറങ്ങിയപ്പോൾ മികച്ച ഇന്നിംഗ്സുകളും അതു വഴി അടുത്ത ലോകകപ്പിലേക്കുള്ള ടിക്കറ്റുമാണ് ആരാധകർ സ്വപ്നം കണ്ടത്. എന്നാൽ, രണ്ടാം മത്സരത്തിലും റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചില്ല.
അഡ്ലെയ്ഡിലെ രണ്ടാം മത്സരത്തിൽ സേവിയർ ബാർട്ലെറ്റ് എറിഞ്ഞ നാലാം പന്ത് കോഹ്ലിയുടെ ഫ്രണ്ട് പാഡിൽ പതിച്ചു. അത് ഔട്ടെന്ന് വിളിക്കാൻ അംപയർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വെറും നാലു ബോളുകളിൽ കോഹ്ലി പുറത്ത്. ആദ്യ മത്സരത്തിൽ കൂപ്പർ കനോലിയായിരുന്നു വില്ലനെങ്കിൽ രണ്ടാം മത്സരത്തിൽ സേവിയർ ബാർട്ലെറ്റ്.
ഈ മത്സരത്തിനു മുമ്പു വരെ അഡ്ലെയ്ഡിൽ മികച്ച സ്റ്റാറ്റ്സ് തന്നെയാണ് കോഹ്ലിക്കുണ്ടായിരുന്നത്. നാല് ഇന്നിംഗ്സുകളിൽ നിന്ന് 244 റൺസ് അതും 61 ശരാശരിയിൽ. ഏകദിനത്തിൽ 51 സെഞ്ചുറിയുമായി ഐതിഹാസികമായ ഏകദിന കരിയറാണ് കോഹ്ലിക്കുള്ളത്. ഇതിൽ ഏകദിനത്തിൽ കോഹ്ലി അടുപ്പിച്ച് രണ്ട് ഇന്നിംഗ്സുകളിൽ പൂജ്യത്തിന് മടങ്ങുന്നത് ഇതാദ്യം. ഇതിനു മുമ്പും ശക്തമായ തിരിച്ചു വരവുകൾ നടത്തിയ കോഹ്ലി ഇനിയും അതാവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.