ഐസിസി ടി20 ലോകകപ്പ്: വിസ പ്രതിസന്ധി ഒഴിയുന്നു; ആദിൽ റഷീദിനും റെഹാൻ അഹ്മദിനും വിസ ലഭിച്ചു.
ന്യു ഡൽഹി: ഇംഗ്ലണ്ടിന്റെ പാക് വംശജരായ താരങ്ങളായ ആദിൽ റഷീദിനും റെഹാൻ അഹ്മദിനും വിസ ലഭിച്ചതായി റിപ്പോർട്ട്. ടി20 ലോകകപ്പിനായി ഇന്ത്യയിലെത്തുന്ന പാക് വംശജരായ താരങ്ങൾക്ക് അവരുടെ വിസ ലഭിക്കുന്നതിനെ സംബന്ധിച്ച് പ്രതിസന്ധികൾ തുടർന്ന് വരുകയായിരുന്നു.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിൽ പരിശീലന മത്സരം കളിക്കാനെത്തുന്ന ഇംഗ്ലണ്ട് ടീമിലെ പാക്ക് വംശജരായ താരങ്ങളുടെ വിസ നടപടികൾ വൈകുന്നു എന്ന വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിടിഐ പുറത്ത് വിട്ട പുതിയ റിപോർട്ടുകൾ അനുസരിച്ച് ഐസിസിയുടെ ഇടപെടൽ മൂലം ആ പ്രതിസന്ധി ഒഴിയാൻ പോകുന്നു എന്നാണ്.
ഇംഗ്ലീഷ് ടീമിന്റെ ഭാഗമായെത്തുന്ന താരങ്ങൾക്കൊപ്പം നെതർലൻഡ്സ് ടീമിലെ പാക്ക് വംശജരായ താരണങ്ങൾക്കും വിസ ലഭിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതെ സമയം യുഎസ്എ, യുഎഇ, ഇറ്റലി, ബംഗ്ലാദേശ്, കാനഡ ടീമുകളിലെ പാക്ക് വംശജരായ താരങ്ങൾക്കും ഉടനെ തന്നെ വിസ ലഭിക്കുമെന്നും അതിനായുള്ള നടപടികൾ അടുത്ത ആഴ്ചയിൽ തുടങ്ങുമെന്നും റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 31നാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നവരുടെ വിസ ക്ലിയറൻസ് ലഭിക്കേണ്ട അവസാന തിയ്യതി.
വിസ ക്ലിയറൻസ് പ്രക്രിയകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി 7 ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്ന എല്ലാ ടീമുകളും പൂർണ്ണമായും തയ്യാറാകുമെന്ന് ഐസിസി വിശ്വസിക്കുന്നു.