പുതിയ താരങ്ങളെ കൊണ്ടുവരാനാകില്ല: റൊണാൾഡോയുടെ അൽനസ്‌റിന് ഫിഫയുടെ വിലക്ക്

നൈജീരിയൻ താരം അഹ്മദ് മൂസയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അൽനസ്‌റിനെ ആഗോള ഫുട്‌ബോൾ അതോറിറ്റി വിലക്കിയിരിക്കുന്നത്

Update: 2023-07-12 12:56 GMT
Advertising

സൗദി പ്രോ ലീഗിലെ വമ്പന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്‌റിന് ഫിഫയുടെ വിലക്ക്. പുതിയ താരങ്ങളുമായി കരാറിലേർപ്പെടുന്നതിനാണ് ഒമ്പത് വട്ടം സൗദി പ്രോ ലീഗ് ജേതാക്കളായ ക്ലബിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നൈജീരിയൻ താരം അഹ്മദ് മൂസയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അൽനസ്‌റിനെ ആഗോള ഫുട്‌ബോൾ അതോറിറ്റി വിലക്കിയിരിക്കുന്നത്. 2018ൽ 16.50 മില്യൺ യൂറോക്കാണ് ലെസ്റ്റർ സിറ്റിയിൽ നിന്ന് മൂസയെ അൽനസ്ർ ടീമിലെത്തിച്ചത്. റഷ്യയിൽ നടന്ന ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്നായിരുന്നു നടപടി. ഈ നടപടിയിൽ ട്രാൻസ്ഫർ ഫീസ് അൽനസ്ർ അടച്ചു, എന്നാൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സ് വിധി പ്രകാരമുള്ള അധിക തുക അടച്ചില്ല.

ബെൻ ജേക്കബ്‌സ് പറയുന്നത് പ്രകാരം 460,000 യൂറോയാണ് ഈയിനത്തിൽ ക്ലബ് നൽകാനുള്ളത്. അൽനസ്ർ ഈ തുക നൽകിയാൽ വിലക്ക് നീങ്ങുമെന്നാണ് ബെൻ ജേക്കബ്‌സ് വ്യക്തമാക്കുന്നത്. ഇടപാട് തീർക്കുമെന്ന് ക്ലബും പറഞ്ഞിട്ടുണ്ട്. 2021ലാണ് അൽനസ്‌റിനെതിരെയുള്ള ഉത്തരവ് പുറത്തുവന്നത്. പുതിയ താരങ്ങളുമായി കരാറിലേർപ്പെടുന്നതിനുള്ള വിലക്ക് മൂന്നു ട്രാൻസ്ഫർ വിൻഡോകളിൽ ക്ലബിന് നേരിടേണ്ടി വരും.

ഇൻറർമിലാന്റെ ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാർസെലോ ബ്രോസോവിച്ചുമായി ഈയടുത്ത് അൽനസ്ർ കരാർ ഒപ്പിട്ടിരുന്നു. അതേസമയം, ഹകീം സിയെച്ചുമായുള്ള കരാർ അദ്ദേഹിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം പൂർത്തിയായിട്ടില്ല.സാസുവോലോയുടെ ഡൊമെനിക്കോ ബെരാർഡിക്ക് വേണ്ടിയുള്ള നീക്കവും വിജയിച്ചിട്ടില്ല.

കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ക്ലബിലെത്തുന്നത്. 1,700 കോടി വാർഷിക പ്രതിഫലമുള്ള അൽനസ്റുമായുള്ള കരാറിൽ രണ്ടര വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കോച്ച് ടെൻ ഹാഗിനെക്കുറിച്ചുള്ള പരസ്യപ്രതികരണത്തിനു പിന്നാലെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു സൗദി ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

Saudi Pro League giants Cristiano Ronaldo's Al Nasser have been banned by FIFA from registering new players.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News