ഓഫ്‌സൈഡ് കുരുക്കൊരുക്കി സൗദി; പരാജയമറിയാതെ 37 തുടർമത്സര സ്വപ്‌നം പൊലിഞ്ഞ് അർജൻറീന

ഇന്ന് ജയിച്ചിരുന്നെങ്കിൽ ഇറ്റലിയുടെ പരാജയമറിയാതെ 37 തുടർമത്സരങ്ങളെന്ന നേട്ടത്തിനൊപ്പം എത്താൻ അർജൻറീനക്കാകുമായിരുന്നു

Update: 2022-11-22 15:39 GMT
Advertising
ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ സൗദി അറേബ്യയൊരുക്കിയ ഓഫ്‌സൈഡ് കുരുക്കിലും രണ്ടാം പകുതിയിൽ അഴിച്ചുവിട്ട ആക്രമണത്തിലും അടിപതറി വീണ് അർജൻറീന. ആദ്യ പകുതിയിൽ ഏഴും മത്സരത്തിലാകെ പത്തും വട്ടമാണ് ടീം ഓഫ്‌സൈഡ് കുരുക്കിൽപ്പെട്ടത്. മൂന്നു ഗോളുകളാണ് ആദ്യ പകുതിയിൽ തന്നെ ഓഫ്‌സൈഡായി ടീമിന് നഷ്ടപ്പെട്ടത്.

മെസ്സിയും ലൗറ്റാരോ മാർട്ടിനെസുമൊക്കെ സൗദി പ്രതിരോധ തന്ത്രത്തിൽ വലയുകയായിരുന്നു. എന്നാൽ ആദ്യപകുതിയിൽ മെസ്സി അടിച്ച പെനാൽട്ടി ഗോളിലൂടെ മുന്നിട്ടു നിന്നിരുന്ന ടീം രണ്ടാം പകുതിയുടെ തുടക്കത്തിൽ സൗദി നടത്തിയ ഗംഭീര മുന്നേറ്റത്തിൽ അന്താളിച്ചുപ്പോയി. ഇതോടെ മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു ഗോൾ വഴങ്ങി. 48ാം മിനുട്ടിലും 53ാം മിനുട്ടിലുമായിരുന്നു ഗോളുകൾ. ആദ്യം സലേഹ് അൽഷെഹ്‌രിയും രണ്ടാമത് സാലിം അൽദൗവ്‌സരിയുടെ അർജൻറീനയുടെ പരാജയമറിയാതെ 37 തുടർമത്സരങ്ങളെന്ന സ്വപ്‌നത്തിൽ ഇരുൾ വീഴ്ത്തുകയായിരുന്നു. ഇന്ന് ജയിച്ചിരുന്നെങ്കിൽ ഇറ്റലിയുടെ പരാജയമറിയാതെ 37 തുടർമത്സരങ്ങളെന്ന നേട്ടത്തിനൊപ്പം എത്താൻ ടീമിനാകുമായിരുന്നു.

ക്രിസ്റ്റിയൻ റൊമാരോയുടെ പിഴവിലൂടെയാണ് സൗദിയുടെ രണ്ടു ഗോളുകളും വന്നത്. സൗദി മുന്നിലെത്തിയ ശേഷം അധികസമയം വരെ മത്സരം മുറുകിയിട്ടും അർജൻറീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവിൽ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സൗദി നേടി. മത്സരത്തിൽ പല അവസരങ്ങൾ ലഭിച്ചെങ്കിലും അർജൻറീനയ്ക്ക് മുതലാക്കാനായില്ല. 80ാം മിനുട്ടിൽ അർജൻറീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്.

 

മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് അർജൻറീനയ്ക്ക് പെനാൽട്ടി ലഭിച്ചത്. തുടർന്ന് നായകൻ മെസ്സി നിലംചേർത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയിൽ കയറ്റിയെങ്കിലും ഓഫ്സൈഡ് റഫറി ഓഫ്സൈഡ് കൊടിയുയർത്തി. 27ാം മിനുട്ടിൽ ലൗറ്റാരോ മാർട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാർ കെണിയിൽ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്സൈഡ് കൊടി അർജൻറീനക്കെതിരെ ഉയർന്നു. മാർട്ടിനൻസിനെതിരെ തന്നെയായിരുന്നു ഇക്കുറിയും വാർ വാൾ വീശിയത്.

ഇന്ന് ഗോൾ നേടിയതോടെ ലയണൽ മെസ്സി അർജൻറീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ലോകകപ്പ് ഗോൾ സ്‌കോററായി. 35 വർഷവും 151 ദിവസവുമാണ് ഫുട്ബോൾ ഇതിഹാസത്തിന്റെ വയസ്സ്. മത്സരത്തിലാകെ സൗദി താരങ്ങൾ ആറു മഞ്ഞക്കാർഡാണ് കണ്ടത്. എന്നാൽ അർജൻറീനൻ നിരയിൽ ആർക്കും നടപടി നേരിടേണ്ടിവന്നില്ല. സൗദി 21 ഫൗളുകൾ ചെയ്തപ്പോൾ ഏഴെണ്ണമാണ് അർജൻറീനക്കാർ ചെയ്തത്. ഒരു വട്ടമാണ് സൗദി ഓഫ്‌സൈഡ് കുരുക്കിൽപ്പെട്ടത്.

ഇരുടീമുകളുടെയും ആദ്യ ലൈനപ്പ്

അർജൻറീന:

എമിലിയാനോ മാർട്ടിനെസ്, നാഹുവേൽ മൊളീന, ക്രിസ്റ്റിയൻ റൊമേരോ. നിക്കോളാസ് ഒട്ടമെൻഡി, ലിയാൻഡോ പരെദെസ്, നിക്കോളസ് ടാഗ്ലിയഫികോ, റോഡ്രിഗോ ഡീപോൾ, ജുലിയൻ അൽവാരസ്, ലയണൽ മെസ്സി, ഏയ്ഞ്ചൽ ഡി മരിയ, ലൗറ്റാരോ മാർട്ടിനെസ്.

സൗദി:

മുഹമ്മദ് അൽഒവൈസ്, അലി അൽബുലൈഹി, സർമാൻ അൽഫറാജ് (ക്യാപ്റ്റൻ), അബ്ദുലേഹ് അൽമാലികി, ഫെറാസ് അൽബ്രികാൻ, സാലിം അൽദൗസരി, സലേഹ് അൽഷെഹ്രി, സൗദ് അബ്ദുൽഹമിദ്, യാസ്സർ അൽഷഹ്റാനി, ഹസ്സൻ അൽതംബക്തി, മുഹമ്മദ് കന്നോ, കോച്ച്: ഹെർവേ റെനാർഡ്.

In the first match of the World Cup Group C, Argentina was defeated by an offside trap set by Saudi Arabia and an attack unleashed in the second half.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News