നെയ്മർ അൽ ഹിലാലിൽ; കരാർ രണ്ടു വർഷത്തേക്ക്

160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം.

Update: 2023-08-14 15:00 GMT
Advertising

റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലിൽ. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. താരത്തിന്റെ വൈദ്യപരിശോധന ഇന്ന് നടക്കും. 160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം.

2017ൽ ബാഴ്സലോണയിൽനിന്നാണ് നെയ്മർ പി.എസ്.ജിയിൽ എത്തുന്നത്. ഫുട്ബോൾ വിപണിയിലെ മികച്ച കരാറുകളിലൊന്നാണ് അന്ന് നെയ്മറിന് ലഭിച്ചിരുന്നത്. പിന്നാലെ മെസിയും ക്ലബിനൊപ്പം ചേർന്നു. നെയ്മർ-മെസി- എംബാപ്പെ ഭരണമായിരുന്നു പിന്നീട് പി.എസ്.ജിയിൽ. എന്നാൽ, പി.എസ്.ജി കണ്ണുവെച്ച ചാംപ്യൻസ് ട്രോഫി കിരീടം പാരീസിൽ എത്തിക്കാൻ ഈ സഖ്യത്തിനായില്ല. ഇതോടെയാണ് വമ്പൻ തുക ചെലവാക്കി ഇവരെ ക്ലബിൽ നിലനിർത്തേണ്ടതില്ലെന്ന തരത്തിലേക്ക് പി.എസ്.ജി മാനേജ്‌മെന്റ് ആലോചിക്കുന്നതും മെസിയുടെ പുറത്താകലിലേക്കു കാര്യങ്ങൾ എത്തിയതും. മെസിക്കുനേരെ കാണികൾ കൂവുന്ന സാഹചര്യംവരെ പാരീസിൽ ഉണ്ടായി.

കിലിയൻ എംബാപ്പെയും പി.എസ്.ജി വിട്ടു മറ്റു ക്ലബുകളിൽ ചേക്കാറാൻ നീക്കം നടത്തുന്നുണ്ട്. അടുത്ത വർഷം അവസാനിക്കാനിരിക്കുന്ന കരാർ പുതുക്കില്ലെന്നു നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ക്ലബ് താരവുമായി ഇടഞ്ഞുനിൽക്കുകയാണ്. താരത്തെ സീസൺ തീരുംമുൻപ് തന്നെ വിൽക്കാനാണ് ക്ലബ് നീക്കം. റയൽ മാഡ്രിഡിലേക്കു കൂടുമാറാൻ താരവും ആഗ്രഹിക്കുന്നു. സൗദി ക്ലബുകൾ താൽപര്യമറിയിച്ച് എത്തിയെങ്കിലും തൽക്കാലം അങ്ങോട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് എംബാപ്പെ. അതിനിടെ, പി.എസ്.ജിയും താരവും തമ്മിൽ ചർച്ച നടത്തി പ്രശ്‌നങ്ങൾ പറഞ്ഞുതീർന്നതായും റിപ്പോർട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News