സൗദി അറേബ്യയോ സൗത്ത് ആഫ്രിക്കയോ? ക്രിസ്റ്റ്യാനോക്ക് നാക്കുപിഴ

അല്‍ നസ്റിന്‍‌റെ ഹോം ഗ്രൗണ്ടില്‍ കാൽ ലക്ഷത്തോളം ആരാധകരാണ് ക്രിസ്റ്റ്യാനോയെ വരവേൽക്കാനായി എത്തിയിരുന്നത്

Update: 2023-01-04 06:57 GMT
Editor : abs | By : Web Desk
Advertising

ചൊവ്വാഴ്ച രാത്രിയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ സൗദി അറേബ്യൻ ഫുട്‌ബോൾ ക്ലബ് അൽ നസ്ർ കാണികൾക്കു മുമ്പാകെ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ റിയാദ് മർസൂൽ പാർക്കിൽ കാൽ ലക്ഷത്തോളം ആരാധകരാണ് പ്രിയതാരത്തെ വരവേൽക്കാനായി എത്തിയിരുന്നത്.

അതിനിടെ, മാധ്യമങ്ങളുമായി സംസാരിക്കവെ ക്രിസ്റ്റ്യാനോയ്ക്ക് പറ്റിയ ഒരു നാക്കുപിഴ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. സൗദി അറേബ്യയ്ക്ക് പകരം സൗത്ത് ആഫ്രിക്ക എന്നാണ് താരം അറിയാതെ പറഞ്ഞത്. 'എന്നെ സംബന്ധിച്ച്, സൗത്ത് ആഫ്രിക്കയിലേക്ക് വരുന്നത് എന്റെ കരിയറിന്റെ അവസാനമായിട്ടല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ട്രോളന്മാര്‍ നാക്കുപിഴ ഏറ്റെടുക്കുകയും ചെയ്തു.  



ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തനിക്ക് വാഗ്ദാനങ്ങൾ ഉണ്ടായിരുന്നതായി താരം വെളിപ്പെടുത്തി. 'യൂറോപ്പ്, ബ്രസീൽ, ആസ്‌ട്രേലിയ, യുഎസ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നെല്ലാം എനിക്ക് ഓഫറുകളുണ്ടായിരുന്നു. ആളുകൾ എന്തു പറയുന്നത് എന്നത് എനിക്ക് വിഷയമല്ല. ഞാനെന്റെ തീരുമാനമെടുത്തു. ഞാന്‍ വാക്കു കൊടുത്തത് അല്‍ നസ്റിനാണ്. സൗദിയിലെ ലീഗ് മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതു വാശിയേറിയതാണെന്ന് എനിക്കറിയാം. യൂറോപ്പിൽ എന്റെ ജോലി കഴിഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാം.' - അദ്ദേഹം പറഞ്ഞു.

ഫുട്‌ബോൾ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കുറേപ്പേർ നിങ്ങളോട് പല അഭിപ്രായങ്ങളും പറയും. എന്നാൽ അവർക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നുമറിയില്ല. 10-15 വർഷമായി ഫുട്‌ബോൾ മാറിക്കൊണ്ടിരിക്കുന്നു. ഒരു കളിയും ജയിക്കുക ഇന്ന് എളുപ്പമല്ല. കാരണം ടീമുകളെല്ലാം സജ്ജമാണ്. ലോകകപ്പിൽ ചാമ്പ്യന്മാരായ അർജന്റീനയെ തോൽപ്പിച്ച ഏക ടീം സൗദി അറേബ്യയാണ്. ദക്ഷിണകൊറിയയും ആഫ്രിക്കൻ ടീമുകളും മികച്ച പ്രകടനം നടത്തി.' - ക്രിസ്റ്റ്യാനോ ചൂണ്ടിക്കാട്ടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റിയാനോ റെക്കോഡ് തുകയ്ക്ക് അൽ നസ്‌റിലെത്തിയത്. പ്രതിവർഷം 200 മില്യൺ (ഏകദേശം 1950 കോടി) യുഎസ് ഡോളറാണ് താരത്തിന്റെ പ്രതിഫലം. രണ്ടര വർഷത്തേക്കാണ് കരാർ. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News