കൊടുംപട്ടിണിക്കും കനത്ത ചൂടിനും പുറമെ ഗസ്സയിൽ കുടിവെള്ള ക്ഷാമവും രൂക്ഷം
യുദ്ധത്തിനിടെ നിരവധി ജലസംഭരണികൾ ഇസ്രായേൽ തകർത്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമായി
ദുബൈ: പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ കുടിവെള്ള ക്ഷാമവും രൂക്ഷം. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയ ഗസ്സയിൽ കുടിവെള്ള ക്ഷാമം മൂലം ജനങ്ങൾ കടുത്ത ദുരിതം നേരിടുന്നതായി 'യുനർവ' അറിയിച്ചു. 22 മാസങ്ങൾ നീണ്ട യുദ്ധത്തിനിടെ, നിരവധി ജലസംഭരണികൾ ഇസ്രായേൽ തകർത്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമായി.
ഇന്ധന ഇറക്കുമതിയിലും വൈദ്യുതിയിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഡീസലൈനേഷൻ പ്ലാന്റുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.യുദ്ധത്തിനിടെ തകര്‍ന്ന പൈപ്പ് ലൈനിലെ കേടുപാടുകള്‍ പരിഹരിക്കാത്തതും ജലവിതരണത്തെ തടസ്സപ്പെടുത്തിയ മറ്റൊരു കാരണമാണ്. ബോംബുകളിട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ പതിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും ഗസ്സയിലെ ജലാശയങ്ങളെല്ലാം ഉപയോഗ ശൂന്യമായിരിക്കുകയാണ്. പാതി തകര്‍ന്ന നിലയിലോ പൂര്‍ണമായും നശിച്ച നിലയിലോ ആണ് ഇവിടുത്തെ മിക്ക കിണറുകളുമെന്ന് സഹായ ഗ്രൂപ്പുകളും പറയുന്നു.
പട്ടിണിക്ക് പുറമെ ജലജന്യ രോഗങ്ങളും ഗസ്സയിലെ മനുഷ്യരുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ്. ആഴ്ചയിൽ ശരാശരി 10,300 പേരാണ് പകർച്ചവ്യാധികളുമായി ആരോഗ്യകേന്ദ്രങ്ങരലിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മലിനമായ വെള്ളം മൂലമുണ്ടാകുന്ന വയറിളക്കമാണെന്ന് യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ അറിയിച്ചു. ഗസ്സയിലെ ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
അതിനിടെ,ഗസ്സയില്‍ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്. അൽ ശിഫ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു കുട്ടി കൂടി മരിച്ചതോടെ പട്ടിണി മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 240 ആയി. ഫലസ്തീനികൾക്കെതിരെ പ്രകോപന പ്രസ്താവനകളും നടപടികളുമായി മുന്നോട്ടു പോകുന്ന ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ ബിസാലെൽ സ്മോട്രിക്, ഇതാമർ ബെൻ ഗവിർ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി നീക്കമാരംഭിച്ചതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് എന്നിവർക്ക് നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു . ഫ്ളോ