ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു
ഇതോടെ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 244 ആയി ഉയർന്നു
ഗസ്സ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ വീണ്ടും മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം. നസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകരടക്കം 14 പേരാണ് കൊല്ലപ്പെട്ടത്.
അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ,റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അൽ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബി.സി നെറ്റ് വർക്കിന്റെ ജേർണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്. നസർ ആശുപത്രിയിലെ റിപ്പോർട്ടിങ്ങിനിടയുണ്ടായ ബോംബാക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.
യുദ്ധം രൂക്ഷമായിരിക്കെ കഴിഞ്ഞ വര്‍ഷമായിരുന്നു മുഹമ്മദ് സലാമയുടെ വിവാഹം. ഫലസ്തീനില്‍ നിന്നുതന്നെയുള്ള മാധ്യമപ്രവര്‍ത്തകയായ ഹാല അസ്ഫൂറായിരുന്നു വധു. വിവാഹ നിശ്ചയത്തിന് പിന്നാലെയുള്ള ഇരുവരുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതോടെ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 244 ആയി ഉയർന്നു. രണ്ടാഴ്ച്ച മുമ്പ് സമാനമായ രീതിയിൽ അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടായാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. പ്രശസ്ത യുദ്ധ റിപ്പോർട്ടറായ അൽ ജസീറയുടെ അനസ് അൽ ഷരീഫ് ഉൾപ്പെടെയുള്ളവരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.