പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് വിമാനയാത്രക്ക് വിലക്കുണ്ടാകില്ല: കുവൈത്ത് ആരോഗ്യമന്ത്രി
വാക്‌സിൻ എടുക്കാത്തവർക്കെതിരെ ഏതെങ്കിലും തരത്തിൽ നടപടിയുമെടുക്കാൻ ഇതുവരെ തീരുമാനമൊന്നും എടുത്തില്ലെന്നും മന്ത്രി പറഞ്ഞു .
കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാനയാത്ര വിലക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്. വാക്‌സിൻ എടുക്കാത്തവർക്കെതിരെ ഏതെങ്കിലും തരത്തിൽ നടപടിയുമെടുക്കാൻ ഇതുവരെ തീരുമാനമൊന്നും എടുത്തില്ലെന്നും മന്ത്രി പറഞ്ഞു .
പാർലിമെന്റിൽ ഹമദ് അൽ മതർ എംപി ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർക്കെതിരെ നടപടിയെടുക്കാനോ യാത്രാവിലക്ക് ഏർപ്പെടുത്താനോ കുവൈത്ത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ മന്ത്രി ആഗോളതലത്തിലും കുവൈത്തിലും സാഹചര്യങ്ങൾ മാറുന്നതിനുസരിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് പുതിയ തീരുമാനങ്ങൾ എടുത്തേക്കാമെന്നും സൂചന നൽകി.
പരീക്ഷണ ഘട്ടത്തിലുള്ള പുതിയ വാക്സിൻ ആയതിനാലാണ് എല്ലാവരെയും നിർബന്ധിക്കാത്തത്. പതിനായിരക്കണക്കിനാളുകൾ കുവൈത്തിൽ കുത്തിവെപ്പെടുക്കാൻ തയാറാകാതെയുമുണ്ട്. പ്രതിരോധ കുത്തിവെപ്പെടുത്തിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളുമാണ് ചിലരെ പിന്തിരിപ്പിക്കുന്നത്. ഭൂരിഭാഗം ആളുകൾ വിട്ടുനിൽക്കുേമ്പാൾ വാക്സിനേഷൻ ഫലപ്രദമാവില്ലെന്ന ആശങ്ക ആരോഗ്യമന്ത്രാലയത്തിനുണ്ട് . ജനങ്ങളുടെ ആശങ്കയകറ്റാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹും ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹും മറ്റു ഉന്നതരും ആദ്യമേ കുത്തിവെപ്പെടുക്കുകയും ചെയ്തിരുന്നു.