ഡല്‍ഹി സ്ഫോടനം: അമിത് ഷായുടെ കൈകളിൽ രാജ്യം സുരക്ഷിതമല്ല, എന്തുകൊണ്ടാണ് രാജിവെക്കാത്തത്; കോൺഗ്രസ് നേതാവ് പപ്പുയാദവ്
ആഭ്യന്തര വകുപ്പിന് പകരം മോഷണ, 'തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ' മന്ത്രാലയമാണ് അമിത് ഷാ ഏറ്റെടുക്കേണ്ടതെന്നും പപ്പു യാദവ്
പറ്റ്ന: ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും പൂർണിയ എംപിയുമായ പപ്പു യാദവ്.
ആഭ്യന്തര വകുപ്പിന് പകരം മോഷണ, 'തെരഞ്ഞെടുപ്പ് മാനേജ്മെന്റ്' മന്ത്രാലയമാണ് അമിത് ഷാ ഏറ്റെടുക്കേണ്ടതെന്ന് പപ്പു യാദവ് പരിഹസിച്ചു. സ്ഫോടനത്തില്‍ ഷായുടെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്ത പപ്പു, എന്തുകൊണ്ടാണ് രാജിവെക്കാത്തതെന്നും ചോദിച്ചു. ഇന്ത്യയുടെ അയൽക്കാരാരും രാജ്യത്തോടൊപ്പമില്ലെന്ന് ചൂണ്ടിക്കാട്ടിയ പപ്പു യാദവ്, സർക്കാർ വെറുപ്പും ഭിന്നതയും മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
'' അമിത് ഭായ്ക്ക് മോഷണ മന്ത്രാലയവും 'തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് 'മന്ത്രാലയവും നൽകണം. തെരഞ്ഞെടുപ്പുകളില്‍ മാത്രമേ അദ്ദേഹത്തിന് താൽപ്പര്യമുള്ളൂ. സ്‌ഫോടനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. നമ്മുടെ ഇന്റലിജൻസ് സംവിധാനം എവിടെയായിരുന്നു? പുൽവാമ മുതൽ പഹൽഗാം വരെ സൈനികർക്കും ക്യാമ്പുകൾക്കും നേരെ മൂന്ന് ഡസനിലധികം ആക്രമണങ്ങൾ നടന്നു. ആരാണ് ഇതിനൊക്കെ ഉത്തരം പറയേണ്ടത്. എന്തുകൊണ്ട് അമിത് ഷാ രാജിവയ്ക്കുന്നില്ല? രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമല്ല. ജനങ്ങളിത് കാണുന്നുണ്ട്, നമ്മുടെ അയൽ രാജ്യങ്ങളാരും നമ്മോടൊപ്പമില്ല. മ്യാൻമർ പോലും''- പപ്പു യാദവ് വ്യക്തമാക്കി.
അതേസമയം ഡൽഹി സ്ഫോടനത്തിൽ ഹ്യുണ്ടായ് ഐ20 കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന് മുമ്പായി ചെങ്കോട്ട പരിസരത്ത് കാർ മൂന്നു മണിക്കൂർ നിർത്തിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഐ20 കാറിന്റെ ഉടമസ്ഥര്‍ നാല് തവണ മാറിയെന്നും കണ്ടെത്തി. കാറോടിച്ചിരുന്നുവെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദിന്, ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.