തമിഴ്‌നാട്ടിൽ സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി; കഫിയ പുതച്ച് അതിഥിയായി സ്റ്റാലിൻ
ഗസ്സയിൽ നടക്കുന്നത് മറ്റേതെങ്കിലും ഒരു രാജ്യത്തിന്റെ പ്രശ്‌നമല്ലെന്നും മനുഷ്യത്വത്തിന്റെ പ്രശ്‌നമാണൈന്നും സ്റ്റാലിൻ പറഞ്ഞു
MK Stalin | Photo | Facebook
ചെന്നൈ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ ചെന്നൈയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് സിപിഎം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മുതിർന്ന നേതാക്കളായ കെ.വീരമണി, വൈക്കോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവാപെരുന്തഗൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, ടിഎംഎംകെ നേതാവ് പ്രൊഫ. ജവഹറുല്ല തുടങ്ങിയവർ പങ്കെടുത്തു.
ഗസ്സയിൽ നടക്കുന്നത് മറ്റേതെങ്കിലും ഒരു രാജ്യത്തിന്റെ പ്രശ്‌നമല്ലെന്നും മനുഷ്യത്വത്തിന്റെ പ്രശ്‌നമാണൈന്നും സ്റ്റാലിൻ പറഞ്ഞു. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച സ്റ്റാലിൻ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഗസ്സയോട് ഐക്യദാഢ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. ഗസ്സയിലെ യുദ്ധ ഭൂമിയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയം തകർക്കുന്നതാണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ, വിശക്കുന്ന കുട്ടികൾ, ആശുപത്രികൾ ബോംബിട്ട് തകർക്കുന്നത് എല്ലാം ഒരിക്കലും ഭൂമിയിൽ ഒരു മനുഷ്യനും അനുഭവിക്കാൻ പാടില്ലാത്തതാണെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചിരുന്നു.