ധർമ്മസ്ഥലയിൽവെച്ച് മകളെ കാണാനില്ലെന്ന് പരാതിപ്പെട്ട സുജാത മൊഴിമാറ്റി; അങ്ങനെയൊരു മകൾ ഇല്ലെന്ന് പ്രതികരണം
ധർമ്മസ്ഥലയിലെ കൂട്ടകൊലപാതകം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്ന സമയത്താണ് സുജാതയുടെ മൊഴി പുറത്ത് വന്നത്.
മംഗളൂരു: ധർമ്മസ്ഥലയിൽവെച്ച് മകളെ കാണാതായെന്ന് മൊഴി നൽകിയ സുജാത മൊഴി മാറ്റി. 2003ൽ മകളെ കാണാതായെന്നായിരുന്നു അവരുടെ മൊഴി.
ധർമ്മസ്ഥലയിലെ കൂട്ടകൊലപാതകം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്ന സമയത്താണ് സുജാതയുടെ മൊഴി പുറത്ത് വന്നത്. എന്നാൽ, മകളെ കാണാതായതുമായി ബന്ധപ്പെട്ട തന്റെ കഥ വ്യാജമാണെന്നാണ് അവർ പുതിയ മൊഴിയിൽ വ്യക്തമാക്കിയത്.
ക്ഷേത്രം അധികാരികളുമായി തനിക്ക് ഭൂമിതർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി വ്യാജ ആരോപണം ഉന്നയിക്കാൻ ചിലർ നിർബന്ധിക്കുകയായിരുന്നു. അതിനാലാണ് ആരോപണം ഉയർത്തിയത്.ആക്ടിവിസ്റ്റുകളായ ഗിരിഷ് മട്ടാന്നവാർ, ടി.ജയന്തി എന്നിവരാണ് കള്ളക്കഥ പറയാൻ നിർബന്ധിച്ചത്. താൻ ആരിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ല. തന്റെ ഒപ്പില്ലാതെ ഭൂമി തട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും അവർ പറഞ്ഞു. ഇന്‍സൈറ്റ് റഷ് എന്ന ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. പ്രത്യേക അന്വഷണ സംഘമാണ് ഇയാളെ (എസ്ഐടി) അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി.എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വെളിപ്പെടുത്തൽ ശരിവെക്കുന്ന മനുഷ്യ ജഡാവശിഷ്ടങ്ങൾ ഖനനത്തിൽ കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് അറസ്റ്റ് ചെയ്തത്.