11 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടം; ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് മോശം തുടക്കം

11 ഓവറിൽ ആകെ 15 റൺസാണ് കിവികൾ നേടിയത്

Update: 2023-01-21 13:22 GMT

NewZealand, India, 

Advertising

റായ്പൂർ: ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് മോശം തുടക്കം. 11 ഓവറിൽ കിവിപ്പടയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. 11 ഓവറിൽ 15 റൺസാണ് ആകെ ടീം നേടിയത്. 3 വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ എന്നിവരാണ് സന്ദർശകരുടെ മുൻനിരയെ എറിഞ്ഞുവീഴ്ത്തിയത്.

ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഫിൻ അലനെ പൂജ്യത്തിന് വീഴ്ത്തി ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് ആറാം ഓവറിൽ മുഹമ്മദ് സിറാജ് രണ്ട് റൺസ് മാത്രമെടുത്ത ഹെൻട്രി നിക്കോളോസിനെ വീഴ്ത്തി. ഏഴാം ഓവറിൽ ഡാരിൽ മിച്ചലിനെ തന്റെ തന്നെ പന്തിൽ ഷമി പിടികൂടി.

ഓപ്പണറായ ഡിവോൺ കോൺവോയെ പത്താം ഓവറിൽ തന്റെ തന്നെ പന്തിൽ ഹർദികും പിടികൂടി. അതിശയകരമായ ക്യാച്ചിലൂടെയാണ് കോൺവോയെ ഹർദിക് തിരിച്ചയച്ചത്. 10.3 ഓവറിൽ ക്യാപ്റ്റനും വിക്കറ്റ്കീപ്പറുമായ ടോം ലാതമിനെ ഷർദുൽ താക്കൂറിനെ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചതോടെ ന്യൂസിലൻഡ് മുൻനിരയുടെ പതനം പൂർണമായി. നിലവിൽ വെട്ടിക്കെട്ട് ബാറ്റർ ഗ്ലെൻ ഫിലിപ്‌സും കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ മിച്ചൽ സാൻറ്‌നറുമാണ് ക്രീസിലുള്ളത്. അതിനിടെ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ മൈക്കൽ ബ്രാസ്‌വെല്ലിന്റെ സുപ്രധാന വിക്കറ്റും മികച്ച ഫോമിലുള്ള ഷമി 19ാം ഓവറിൽ വീഴ്ത്തി. 30 പന്തിൽ 22 റൺസ് നേടിയ താരത്തെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ബുധനാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്രാ സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന് വിജയിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ 337 റൺസ് വരെയെത്തി കിവികൾ പരാജയം സമ്മതിക്കുകയായിരുന്നു.മത്സരത്തിൽ ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നൽകാൻ ഒരാളുമില്ലാതിരുന്നിട്ടും ഗിൽ തന്റെ വൺമാൻ ഷോയിലൂടെ കളം പിടിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോർഡുകളുമായി ഗിൽ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെത്തിയിരുന്നു. 149 പന്തിൽ ഒൻപത് സിക്‌സറും 19 ബൌണ്ടറികളുമുൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്‌സ്.

ബൗളിംഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് കിവിപ്പടയെ ഒതുക്കുകയായിരുന്നു. 10 ഓവറിൽ 46 റൺസ് വിട്ടു നൽകി നാല് സുപ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അടുത്ത ഏകദിനം ജനുവരി 24ന് ഇന്ദോറിൽ നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News