ഗോൾഡൻ ബൂട്ട് റേസിൽ റൊണാൾഡോക്ക് തിരിച്ചടി; മുന്നിലുള്ള രണ്ട് താരങ്ങളെ മറികടക്കണം
റിയാദ് : സൗദി ലീഗിലെ ഗോൾഡൻ ബൂട്ട് റേസിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തിരിച്ചടി നേരിട്ടേക്കാം. 17 ഗോളുകളുമായി നിലവിൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റോണോ. അൽ നസ്ർ അധികൃതരോടുള്ള പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് റൊണാൾഡോ വിട്ട് നിൽക്കുകയായിരുന്നു. ആ കാലയളവിൽ രണ്ടിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക് താരം വീണു.
19 ഗോളുകളുമായി അൽ അഹ്‌ലിയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഐവൻ ടോണിയാണ് പട്ടികയിൽ ഒന്നാമതുള്ളത്. ഇന്നലെ നടന്ന അൽ ഖാദ്‌സിയ - അൽ ഫത്തേഹ് മത്സരത്തിൽ അൽ ഖാദ്‌സിയയുടെ മെക്സിക്കൻ സ്‌ട്രൈക്കർ ജൂലിയൻ ക്വിന്യോനസ് ഗോൾ കണ്ടെത്തിയതോടെയാണ് റൊണാൾഡോ മൂന്നാം സ്ഥാനത്തേക്ക് വീണത്. 18 ഗോളുകളാണ് താരത്തിനുള്ളത്.
റൊണാൾഡോക്ക് പിന്നാലെ 15 ഗോളുകളുമായി അൽ താവുൻ സ്‌ട്രൈക്കർ റോജർ മാർട്ടിനസ് നാലാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്ത് 14 ഗോളുകളുമായി അൽ ഖലീജിന്റെ നോർവീജിയൻ താരം ജോഷ്വാ കിങ്ങാണുള്ളത്. സൗദി ലീഗിൽ ഇനി ബാക്കിയുള്ള 14 മത്സരങ്ങളിൽ നിന്ന് തനിക്ക് മുകളിലുള്ള താരങ്ങളേക്കാൽ മൂന്ന് ഗോളുകൾ കൂടുതൽ കണ്ടെത്തിയാൽ മാത്രമേ റോണോക്ക് ഗോൾഡൻ ബൂട്ട് നേടാൻ കഴിയുകയുള്ളു. പോയ രണ്ട് വർഷത്തിലും ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാം സ്ഥാനം തന്റേതാക്കിയ ക്രിസ്റ്റ്യാനോക്ക് ഇക്കുറിയത് നേടണമെങ്കിൽ അധികം നാൾ പുറത്തിരിക്കാനാകില്ല.
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായുള്ള തന്റെ പ്രതിഷേധം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നാണ് സൗദി ലീഗിന്റെ നിർദേശം. താരം ക്ലബിനൊപ്പം പരിശീലനത്തിനിറങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. പക്ഷാഭേദമില്ലാതെ തന്റെ ക്ലബായ അൽ നസ്‌റിനെ പിഐഎഫ് പിന്തുണക്കണം എന്നാണ് റൊണാൾഡോയുടെ പക്ഷം. റൊണാൾഡോ ഇല്ലാതെയിറങ്ങിയ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അൽ നസ്ർ ജയിച്ചിരുന്നു. ഫെബ്രുവരി 14ന് അൽ ഫത്തേഹിനെതിരെയാണ് അൽ നസ്‌റിന്റെ അടുത്ത മത്സരം.