മോദി അധികാരത്തിലേറിയ ശേഷം രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമം നാല് മടങ്ങ് വർധിച്ചെന്ന് റിപ്പോർട്ട്; കൂടുതൽ ഉത്തർപ്രദേശിൽ
മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ വൻ അതിക്രമമാണ് ക്രിസ്ത്യൻ വിഭാഗം നേരിടുന്നതെന്ന് ആൾ ഇന്ത്യ ക്രിസ്ത്യൻ കൗൺസിൽ ജനറൽ സെക്രട്ടറി ജോൺ ദയാൽ മീഡിയവണിനോട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ 2014ന് ശേഷം ക്രിസ്ത്യൻ വിഭാഗം നേരിടുന്ന അതിക്രമങ്ങൾ നാല് മടങ്ങായെന്ന് റിപ്പോർട്ട്. റിലീജിയസ് ലിബർട്ടി കമ്മീഷൻ ഓഫ് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പാണ് കണക്ക് പുറത്തുവിട്ടത്. 864 അതിക്രമങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ വൻ അതിക്രമമാണ് ക്രിസ്ത്യൻ വിഭാഗം നേരിടുന്നതെന്ന് ആൾ ഇന്ത്യ ക്രിസ്ത്യൻ കൗൺസിൽ ജനറൽ സെക്രട്ടറി ജോൺ ദയാൽ മീഡിയവണിനോട് പറഞ്ഞു.
മൂന്നാംവട്ടം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷവും ക്രിസ്ത്യൻ വിഭാഗം നേരിടുന്ന അതിക്രമങ്ങൾ വര്‍ധിച്ചു. മോദി പ്രധാനമന്ത്രിയാകുന്ന 2014ൽ അതിക്രമങ്ങൾ 147 ആയിരുന്നെങ്കിൽ പത്ത് വർഷം പിന്നിട്ടപ്പോൾ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 640ൽ എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലും അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങൾ ഏറെയും.
ഉത്തർപ്രദേശും ഛത്തീസ്ഗഡും ക്രിസ്ത്യൻ വിഭാഗം ഏറ്റവും കൂടുതൽ അക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളായി മാറി. യുപിയിൽ 188ഉം ഛത്തീസ്ഗഡിൽ 150ഉം അക്രമപരമ്പരകളാണ് ഉണ്ടായത്. അക്രമത്തിന് ഇരയായവർക്ക് നീതി ലഭിച്ചില്ല എന്ന് മാത്രമല്ല പ്രതിയായി ജയിലിൽ പോകേണ്ടി വന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുടുംബകൂട്ടായ്മകളും പ്രാർത്ഥനായോഗങ്ങളും അക്രമിക്കപ്പെടുകയാണ്. പള്ളികൾ ആരാധന നടത്താൻ കഴിയാത്ത രീതിയിൽ പുറമേ നിന്ന് പൂട്ടിയ സംഭവങ്ങളുമുണ്ടായി.
ഛത്തീസ്ഗഡിലെ നാരായൺപൂരിൽ, ക്രിസ്ത്യൻ കുടുംബങ്ങളോട് ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന് വില്ലേജ് കൗൺസിൽ ചേർന്ന് അവശ്യപെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതോടെ മർദനവും കുടിയിറക്ക് ഭീഷണിയും നേരിടുകയാണ്. അതേസമയം മതപരിവർത്തന നിരോധന നിയമവുമായി അരുണാചൽ പ്രദേശ് സർക്കാർ മുന്നോട്ട് പോകരുതെന്ന്, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം അവശ്യപ്പെട്ടിട്ടുണ്ട്.
Watch Video Report