'എന്നെക്കുറിച്ചോർത്ത് വിഷമിക്കേണ്ട, അത് എന്റെ പാർട്ടി നോക്കും'; ബിജെപി പിന്തുണ തള്ളി ഡി.കെ ശിവകുമാർ
മുഖ്യമന്ത്രി മാറ്റം 200 ശതമാനം ഉറപ്പെന്ന് രാമനഗരം എംഎൽഎയും ഡി.കെ പക്ഷക്കാരനുമായ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു
ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങളിൽ ബിജെപിക്കെതിരെ ഡി.കെ ശിവകുമാർ. ബിജെപിയും ജനതാദളും തന്നെ കുറിച്ചോർത്ത് വിഷമിക്കേണ്ടെന്ന് അദ്ദേഹം പരഞ്ഞു. എൻഡിഎ നേതാക്കൾ കോൺഗ്രസിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. പ്രതിപക്ഷ നേതാക്കൾ സ്വന്തം പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കട്ടെ. തന്റെ കാര്യം പാർട്ടി നോക്കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.
ഡി.കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചാൽ പിന്തുണ നൽകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഡി.കെ ശിവകുമാർ മുഖ്യമന്ത്രി ആവുകയാണെങ്കിൽ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡയാണ് പറഞ്ഞത്. ഇതിന് മറുപടിയായാണ് ഡി.കെയുടെ പ്രതികരണം.
അതിനിടെ ഡി.കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി അദ്ദേഹത്തെ അനുകൂലിക്കുന്നവർ രംഗത്തെത്തി. മുഖ്യമന്ത്രി മാറ്റം 200 ശതമാനം ഉറപ്പെന്ന് രാമനഗരം എംഎൽഎയും ഡി.കെ പക്ഷക്കാരനുമായ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. ഉടൻ ശുഭവാർത്ത കേൾക്കാനാവുമെന്നും ഡികെ വിഭാഗം എംഎൽഎമാർ പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ കാലാവധി പൂർത്തിയായ പശ്ചാത്തലത്തിലാണ് ഡി.കെ പക്ഷം മുഖ്യമന്ത്രി പദത്തിന് അവകാശവാദവുമായി രംഗത്തെത്തിയത്. ഡി.കെ ശിവകുമാറിനെ പിന്തുണയക്കുന്ന എംഎൽഎമാർ പല ഘട്ടങ്ങളായി ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് സിദ്ധരാമയ്യയും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.