13 വർഷം മുമ്പ് ധർമ്മസ്ഥലയിൽ സഹോദരങ്ങളെ തലക്കടിച്ച് കൊന്ന സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ധർമ്മസ്ഥല ധർമ്മാധികാരി ഡോ.ഡി.വീരേന്ദ്ര ഹെഗ്‌ഡെ എംപിയുടെ സഹോദരൻ ഹർഷേന്ദ്ര കുമാറിൽ നിന്ന് നാരായണക്ക് ഭീഷണിയുണ്ടായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയിൽ ആരോപണമുണ്ട്
മംഗളൂരു: ധർമ്മസ്ഥലയിലെ ബൂർജെ ഗ്രാമത്തിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ആനപ്പട്ടാളൻ നാരായണ സഫല്യയുടെയും സഹോദരി യമുനയുടെയും കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) പരാതി നൽകി കുടുംബം.തിങ്കളാഴ്ചയാണ് നാരായണയുടെ മക്കളായ ഗണേഷും ഭാരതിയും ബെൽത്തങ്ങാടിയിലെ എസ്ഐടി ഓഫീസ് സന്ദർശിച്ച് പരാതി നൽകിയത്.
കുറ്റവാളികളെ തിരിച്ചറിഞ്ഞ് നീതി നടപ്പാക്കണമെന്ന് പരാതിയിലെ ആവശ്യം. വർഷങ്ങളായി ആവർത്തിച്ച് അപ്പീലുകൾ നൽകിയിട്ടും കേസിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.ആനപ്പട്ടാളൻ നാരായണയും സഹോദരി യമുനയും 2012 സെപ്റ്റംബർ 21 ന് ബൂർജെയിലെ അവരുടെ വസതിയിൽ കൊല്ലപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. 2013 നവംബറിൽ അന്നത്തെ ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്. എസ്പിക്ക് മുമ്പാകെ നൽകിയ അപേക്ഷകളുടെ പകർപ്പുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
കുടുംബത്തിന്റെ പരാതി സ്വീകരിച്ചിട്ടുണ്ടെന്നും വസ്തുതകൾ പരിശോധിക്കുമെന്നും എസ്‌ഐടി അറിയിച്ചു. ആവശ്യമായ നടപടികൾക്കായി വിഷയം അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പരാതിക്കാർക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.
ധർമ്മസ്ഥല ധർമ്മാധികാരി ഡോ.ഡി.വീരേന്ദ്ര ഹെഗ്‌ഡെ എംപിയുടെ സഹോദരൻ ഹർഷേന്ദ്ര കുമാറിൽ നിന്ന് നാരായണക്ക് ഭീഷണിയുണ്ടായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയിൽ ആരോപണമുണ്ട്. ബൂർജെയിലെ തന്റെ തറവാട്ടുവീട് ഒഴിയണമെന്ന് അഞ്ച് വർഷത്തോളം നാരായണയുടെ മേൽ സമ്മർദം ചെലുത്തിയിരുന്നു. ഹർഷേന്ദ്ര കുമാർ രണ്ട് തവണ നാരായണയെ ആക്രമിച്ചതായും 2012 സെപ്റ്റംബർ 20 ന് സ്ഥലം ഉടൻ ഒഴിഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
2012 സെപ്റ്റംബർ 21-ന് നാരായണയും യമുനയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒരു ഗണേശോത്സവ നാടകത്തിൽ പങ്കെടുത്ത് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധയിലാണ് സഹോദരങ്ങളെ ബലമായി അകത്തുകടന്ന് കൊലപ്പെടുത്തയതായി കണ്ടെത്തിയത്. നാരായണന്റെ തല കല്ലുകൊണ്ടും യമുനയുടെ തല അമ്മിക്കല്ലുകൊണ്ടും തകർത്ത നിലയിലായിരുന്നു.
സ്വത്ത് തർക്കങ്ങളോ, മറ്റെന്തെങ്കിലും വഴക്കോ നാരായണക്ക് ഉണ്ടായിരുന്നില്ലെന്നും ഭൂമി കൈക്കലാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് കൊലപാതകം നടത്തിയതെന്നും കുടുംബം വാദിക്കുന്നു. മൂന്ന് ദിവസത്തിന് ശേഷം വീരേന്ദ്ര ഹെഗ്‌ഡെയെ ഇക്കാര്യം അറിയിച്ചപ്പോൾ, 'സംഭവിച്ചത് സംഭവിച്ചു, അത് പോകട്ടെ' എന്ന് പറഞ്ഞ് അദ്ദേഹം അത് തള്ളിക്കളഞ്ഞതായും അവർ ആരോപിക്കുന്നു.തുടർന്ന് ഹർഷേന്ദ്ര കുമാർ വീട് പൂട്ടിയിടുകയും കുടുംബം സാധനങ്ങൾ എടുക്കുന്നത് തടയുകയും അകത്ത് കടക്കാൻ ശ്രമിച്ചാൽ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ ആരോപണമുണ്ട്.