Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ അധിക വോട്ട് രേഖപ്പെടുത്തിയെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിന് ശേഷം മൂന്നുലക്ഷം വോട്ടർമാർ പേര് രജിസ്റ്റർ ചെയ്തെന്നാണ് വിശദീകരണം. വ്യക്തത വേണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. സർക്കാർ രൂപീകരണ ചർച്ചകളും പുരോഗമിക്കുകയാണ്. അന്തിമ വോട്ടർ പട്ടികയിൽ മൂന്നുലക്ഷം പേർ കൂടിയതിൽ പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് കേന്ദ്ര കമ്മീഷന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
അതേസമയം, കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നു. പിന്നീട് മൂന്നുലക്ഷം പേരെ കൂടി ചേർത്തതിനാലാണ് 7.45 കോടി വോട്ടർമാർ എന്നും കമ്മിഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അന്തിമ വോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്.
ആരോപണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പ്രതിപക്ഷം. കർണാടകയ്ക്ക് ഹരിയാനക്കും സമാനമായി ബിഹാറിലും കള്ളവോട്ട് നടന്നു എന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ബിഹാറിൽ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള വിയോജിപ്പ് ബിഹാർ ബിജെപിയിൽ ഉണ്ടെങ്കിലും പരസ്യ പ്രതികരണങ്ങൾ ഉണ്ടാകരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന് നിർദേശം.